
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റിലെ പോരാട്ടം ആവേശകരമായി തുടരുന്നു. മൂന്നാം ദിവസം ആദ്യ സെഷൻ പിന്നിടുമ്പോൾ ഇംഗ്ലണ്ട് സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 327 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ഒലി പോപ്പിന്റെയും ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെയും വിക്കറ്റാണ് ഇന്ന് ഇംഗ്ലണ്ടിന് നഷ്ടമായത്.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഒരു ഫോറും ഒരു സിക്സറും അടിച്ച് ഹാരി ബ്രൂക്ക് താൻ ഫോമിലേക്ക് ഉയരുമെന്ന് സൂചന നൽകി. എന്നാൽ തൊട്ടടുത്ത ഓവറിൽ 106 റൺസുമായി ക്രീസിലുണ്ടായിരുന്ന ഒലി പോപ്പിനെ പുറത്താക്കി പ്രസിദ്ധ് ആഞ്ഞടിച്ചു. പ്രസിദ്ധിന്റെ പന്തിൽ പോപ്പിന്റെ ബാറ്റിൽ ഉരസിയ ബോൾ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കൈപ്പിടിയിലാക്കി.
ആറാ ക്രീസിലെത്തിയ ബെൻ സ്റ്റോക്സ് ഇന്ത്യൻ പേസ് നിരയുടെ കൃത്യയതയാർന്ന ബൗളിങ്ങിന് മുന്നിൽ വിയർക്കുന്നുണ്ടായിരുന്നു. 52 പന്തിൽ മൂന്ന് ഫോറുകൾ ഉൾപ്പെടെ 20 റൺസ് മാത്രമാണ് സ്റ്റോക്സിന് നേടാനായത്. മുഹമ്മദ് സിറാജിനാണ് സ്റ്റോക്സിന്റെ വിക്കറ്റ്. എന്നാൽ മറുവശത്ത് ഹാരി ബ്രൂക്ക് അനായാസം ഇന്ത്യൻ ബൗളർമാരെ നേരിട്ടു.
ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ 77 പന്തുകളിൽ നിന്നായി ഏഴ് ഫോറും ഒരു സിക്സറും സഹിതം 57 റൺസെടുത്ത ഹാരി ബ്രൂക്ക് പുറത്താകാതെ നിൽക്കുകയാണ്. 45 പന്തിൽ നാല് ഫോറുകളടക്കം 29 റൺസെടുത്ത ജാമി സ്മിത്ത് ബ്രൂക്കിന് കൂട്ടായി ക്രീസിലുണ്ട്.
Content Highlights: Harry Brook hits fifty, England trail by 144 runs at Lunch