
ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. ആറ് റൺസിന്റെ ലീഡാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ നേടിയത്. ഒന്നാം ഇന്നിങ്സിൽ 465 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോർ 471 റൺസായിരുന്നു.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഒരു ഫോറും ഒരു സിക്സറും അടിച്ച് ഹാരി ബ്രൂക്ക് താൻ ഫോമിലേക്ക് ഉയരുമെന്ന് സൂചന നൽകി. എന്നാൽ തൊട്ടടുത്ത ഓവറിൽ 106 റൺസുമായി ക്രീസിലുണ്ടായിരുന്ന ഒലി പോപ്പിനെ പുറത്താക്കി പ്രസിദ്ധ് ആഞ്ഞടിച്ചു. പ്രസിദ്ധിന്റെ പന്തിൽ പോപ്പിന്റെ ബാറ്റിൽ ഉരസിയ ബോൾ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കൈപ്പിടിയിലാക്കി.
ആറാ ക്രീസിലെത്തിയ ബെൻ സ്റ്റോക്സ് ഇന്ത്യൻ പേസ് നിരയുടെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ വിയർക്കുന്നുണ്ടായിരുന്നു. 52 പന്തിൽ മൂന്ന് ഫോറുകൾ ഉൾപ്പെടെ 20 റൺസ് മാത്രമാണ് സ്റ്റോക്സിന് നേടാനായത്. മുഹമ്മദ് സിറാജിനാണ് സ്റ്റോക്സിന്റെ വിക്കറ്റ്. എന്നാൽ മറുവശത്ത് ഹാരി ബ്രൂക്ക് അനായാസം ഇന്ത്യൻ ബൗളർമാരെ നേരിട്ടു. ജാമി സ്മിത്ത് കൂട്ടായെത്തിയതോടെ ഇരുവരും അനായാസം സ്കോർബോർഡ് ചലിപ്പിച്ചു.
52 പന്തിൽ അഞ്ച് ഫോറും ഒരു സിക്സറും സഹിതം സ്മിത്ത് 40 റൺസെടുത്ത് പുറത്തായി. പ്രസിദ്ധ് കൃഷ്ണയെ സിക്സർ പറത്താനുള്ള ശ്രമത്തിൽ ബൗണ്ടറിയിൽ ഫീൽഡിങ്ങിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയുടെ മികവാണ് സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്താൻ സഹായമായത്. പന്ത് കൈപ്പിടിലാക്കിയ ജഡേജ ബൗണ്ടറിക്ക് അപ്പുറത്തേയ്ക്ക് ചാടുമെന്ന തോന്നിയപ്പോൾ ബോൾ സായി സുദർശന് കൈമാറി.
99 റൺസെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിനായി നന്നായി കളിച്ച മറ്റൊരു ബാറ്റർ. 112 പന്തിൽ 11 ഫോറും രണ്ട് സിക്സറും സഹിതമാണ് ബ്രൂക്കിന്റെ ഇന്നിങ്സ്. പ്രസിദ്ധ് കൃഷ്ണയെ സിക്സർ അടിച്ച് സെഞ്ച്വറി നേടാനുള്ള ശ്രമത്തിൽ ബാക്‌വേഡ് സ്ക്വയർ ലെഗിലേക്ക് പുൾ ഷോട്ടിന് ശ്രമിച്ച ബ്രൂക്കിനെ ഷാർദുൽ താക്കൂർ പിടികൂടുകയായിരുന്നു. കരിയറിലെ ഒമ്പതാം ടെസ്റ്റ് സെഞ്ച്വറിക്ക് ഒരു റൺസ് അകലെയാണ് ബ്രൂക്ക് പുറത്താകുന്നത്. ഇന്ത്യയ്ക്കെതിരെ ആദ്യമായാണ് ബ്രൂക്ക് അർധ സെഞ്ച്വറി പിന്നിടുന്നത്.
ക്രിസ് വോക്സ് 38, ബ്രൈഡൻ കാർസ് 22 എന്നിവരും ഇംഗ്ലണ്ടിനായി നിർണായക സംഭാവനകൾ നൽകി. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യയ്ക്കായി ബൗളിങ്ങിൽ തിളങ്ങിയത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.
Content Highlights: Jasprit Bumrah gets his five-wicket haul, India lead by 6 runs