
ലീഡ്സ് ടെസ്റ്റിൽ നിർണായക പ്രകടനം പുറത്തെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഹാരി ബ്രൂക്ക്. 112 പന്തിൽ 11 ഫോറും രണ്ട് സിക്സറും സഹിതം 99 റൺസാണ് ബ്രൂക്ക് അടിച്ചെടുത്തത്. പ്രസിദ്ധ് കൃഷ്ണയെ സിക്സർ അടിച്ച് സെഞ്ച്വറി നേടാനുള്ള ശ്രമത്തിൽ ബാക്‌വേഡ് സ്ക്വയർ ലെഗിലേക്ക് പുൾ ഷോട്ടിന് ശ്രമിച്ച ബ്രൂക്കിനെ ഷാർദുൽ താക്കൂർ പിടികൂടുകയായിരുന്നു. കരിയറിലെ ഒമ്പതാം ടെസ്റ്റ് സെഞ്ച്വറിക്ക് ഒരു റൺസ് അകലെയാണ് ബ്രൂക്ക് പുറത്താകുന്നത്. ഇന്ത്യയ്ക്കെതിരെ ആദ്യമായാണ് ബ്രൂക്ക് അർധ സെഞ്ച്വറി പിന്നിടുന്നത്.
കഴിഞ്ഞ രണ്ട് സീസണുകളിൽ ഐപിഎൽ കളിക്കാതിരുന്ന താരമാണ് ബ്രൂക്ക്. 2023ലെ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് 12.50 കോടി രൂപ നൽകി ഹാരി ബ്രൂക്കിനെ സ്വന്തമാക്കിയിരുന്നു. എങ്കിലും സീസണിൽ താരത്തിന്റെ പ്രകടനം മോശമായിരുന്നു. പിന്നാലെ താരത്തെ സൺറൈസേഴ്സ് റിലീസ് ചെയ്യുകയും ചെയ്തു.
2024ലെ ഐപിഎല്ലിൽ മുത്തശ്ശിയുടെ മരണം ചൂണ്ടിക്കാട്ടിയാണ് താരം ഐപിഎല്ലിൽ നിന്ന് പിന്മാറിയത്. തന്റെ ക്രിക്കറ്റ് യാത്രകൾക്ക് പ്രചോദനമായ മുത്തശ്ശിയുടെ വേർപാടിൽ നിന്ന് പുറത്തുവരാൻ സമയം വേണമെന്ന് ബ്രൂക്ക് അറിയിച്ചു. ഡൽഹി ക്യാപിറ്റൽസായിരുന്നു താരലേലത്തിൽ ബ്രൂക്കിനെ സ്വന്തമാക്കിയത്.
2025ലെ ഐപിഎല്ലിലും ഹാരി ബ്രൂക്ക് കളിച്ചില്ല. മെഗാലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് ഒരിക്കൽകൂടി ബ്രൂക്കിനെ സ്വന്തമാക്കി. എന്നാൽ ഇംഗ്ലണ്ട് ക്രിക്കറ്റിനാണ് താൻ പ്രാധാന്യം കൊടുക്കുന്നതെന്ന് അറിയിച്ച് ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറുകയായിരുന്നു. പിന്നാലെ അപ്രതീക്ഷിതമായി ഐപിഎൽ കരാറിൽ നിന്ന് പിന്മാറിയതിന് ബ്രൂക്കിന് രണ്ട് വർഷത്തെ വിലക്കുമേർപ്പെടുത്തി. എങ്കിലും ഐപിഎൽ കളിക്കാതെ ഇംഗ്ലണ്ട് ടീമിനായി ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ മികവ് താരം കളത്തിൽ കാണിക്കുന്നുണ്ട്.
Content Highlights: Harry Brook shines for England after omitting IPL for national team