
ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ചരിത്രം കുറിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്ര. സേന രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നിവടങ്ങിൽ ടെസ്റ്റ് ക്രിക്കറ്റിൽ 150 വിക്കറ്റെടുക്കുന്ന ഏഷ്യൻ ക്രിക്കറ്റിലെ ആദ്യ ബൗളറായി ബുംമ്ര. സേന(SENA) രാജ്യങ്ങളിൽ കളിച്ച 32-ാം ടെസ്റ്റിലാണ് ബുംമ്രയുടെ നേട്ടം. പാകിസ്താൻ മുൻ പേസർ വസീം അക്രമാണ് ഈ നേട്ടത്തിൽ ബുംമ്രയ്ക്ക് പിന്നിലുള്ളത്. 32 ടെസ്റ്റുകൾ സേന രാജ്യങ്ങളിൽ കളിച്ച അക്രം 146 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ബുംമ്ര അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. 24.4 ഓവറിൽ 83 റൺസ് വിട്ടുകൊടുത്താണ് ബുംമ്രയുടെ ഫൈഫർ നേട്ടം. മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടാനും ബുംമ്രയുടെ ബൗളിങ് മികവ് സഹായിച്ചു. ഒന്നാം ഇന്നിങ്സിൽ 465 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോർ 471 റൺസായിരുന്നു.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. ഒലി പോപ്പ് 106, ഹാരി ബ്രൂക്ക് 99, ജാമി സ്മിത്ത് 40, ക്രിസ് വോക്സ് 38 എന്നിവർ ഇംഗ്ലണ്ട് നിരയിൽ തിളങ്ങി. ബുംമ്രയെ കൂടാതെ ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.
Content Highlights: Jasprit Bumrah becomes the first Asian bowler to picked 150 wickets in SENA countries