
ഞങ്ങൾക്ക് ജസ്പ്രീത് ബുംറ ഉണ്ടെടാ! ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ അൽപം അഹങ്കാരത്തോടെയും അതിനെക്കാളൊക്കെയേറെ പ്രതീക്ഷയോടെയും പറയുന്ന വാചകമാണിത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സുപ്രധാന പേരുകളിൽ ഒന്നാണത്. ബാറ്റർമാരെ മാത്രം സൂപ്പർതാര പരിവേഷം നൽകി വാഴിക്കുന്ന നാട്ടിൽ ഒരു ബൗളർ ഇതിഹാസ തുല്യമായൊരു കളിക്കാലം ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിക്കുന്നു.
സച്ചിൻ ടെൺഡുൽക്കർ പുറത്തായാൽ ഇന്ത്യ തോൽക്കുമെന്ന് വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു നമുക്ക്. 90 കളിൽ നിന്ന് 2025 ലേക്കെത്തുമ്പോൾ ബുംറ വീണാൽ, അല്ലെങ്കിൽ അയാളൊന്ന് നിറം മങ്ങിയാൽ ഇന്ത്യയെ തീർക്കാമെന്ന് എതിർ ടീമുകൾ കണക്കുക്കൂട്ടിത്തുടങ്ങിയിരിക്കുന്നു. ഫോർമാറ്റോ, ഗ്രൗണ്ടോ, എതിർ ടീമിന്റെ വലുപ്പ ചെറുപ്പങ്ങളോ ബുംറയെ ബാധിക്കുന്നില്ലെന്ന് വേണം പറയാൻ.
അൺഓർത്തോഡാക്സായ, സ്‌റ്റൈലിഷ് ബൗളർമാരിൽ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു പുതിയ ശൈലിയിലാണ് ബുംറ ക്രിക്കറ്റ് ലോകത്ത് അവതരിപ്പിച്ചത്. ഒരുപാട് ദൂരം റണ്ണപ്പെടുക്കാതെ കൈയ്യുടെ ഒരു എക്‌സ്‌ടെൻഡിങ്ങിൽ നിന്നും മാത്രം ഉത്ഭവിക്കുന്ന പേസ്. ആ ശൈലിയിൽ 140ന് മുകളിൽ വേഗതയിൽ തുടർച്ചയായി പായുന്ന പന്തുകൾ. കരിയറിന്റെ തുടക്കകാലത്ത് ബുംറയുടെ ഈ ആക്ഷനെതിരെ വിമർശനങ്ങളും പരിഹാസങ്ങളും നിരന്തരം ഉയർന്നിരുന്നു.
ബുംറയുടെ ശൈലി ലോങ് ഫോർമാറ്റിന് അനുയോജ്യമായതല്ലെന്നും ട്വന്റി-20 ക്രിക്കറ്റിൽ മാത്രം അയാൾ ഒതുങ്ങുമെന്നും അക്കാലത്ത് ക്രിക്കറ്റ് പണ്ഡിറ്റുകൾ നിരീക്ഷിച്ചു. എന്നാൽ അയാൾ സകല കണക്കുകൂട്ടലുകളേയും പിൽക്കാലത്ത് തെറ്റിച്ചു. കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ബൗളിങ്ങിനെ ഒറ്റക്കാണ് ബുംറ ചുമലിലേറ്റുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കടുത്ത മത്സരങ്ങൾ നടക്കുന്ന സെനാ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഏഷ്യൻ പേസ് ബൗളർ എന്ന റെക്കോഡ് കഴിഞ്ഞ ദിവസമാണ് അയാൾ തന്റെ പേരിലാക്കിയത്. പഴങ്കഥയാക്കിയത് പാക് ഇതിഹാസം സാക്ഷാൽ വസീം അക്രമിന്റെ റെക്കോർഡ്.
വസീം അക്രം 104 മത്സരത്തിൽ നിന്നുമാണ് 146 വിക്കറ്റുകൾ കൊയ്തതെങ്കിൽ ബുംറക്ക് ഈ നേട്ടത്തിലെത്താൻ വേണ്ടി വന്നത് വെറും 45 മത്സരങ്ങൾ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളർ താനാണെന്ന് തെളിയിക്കാൻ ബുംറക്ക് ഇതിൽ കൂടുതൽ ഒന്നും വേണ്ട. സമകാലിക ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലെ സഹബോളർമാർക്ക് ബുംറയുടെ കരിയറിലെ കണക്കുകളുടെ അരികിലെത്താൻ പോലും സാധിച്ചിട്ടില്ല. ബുംറയും അവരും തമ്മിലെ വ്യത്യാസം രാപ്പകലുകളുടേതാണ്. കഴിഞ്ഞ ഒരു വർഷത്തെ കണക്ക് മാത്രം എടുത്ത് പരിശോധിച്ചാൽ ഇത് മനസിലാകും.
2024 തൊട്ട് ഇങ്ങോട്ട് ടെസ്റ്റ് മത്സരങ്ങളിൽ 15 ശരാശരിയിൽ 76 വിക്കറ്റുകളാണ് ഇന്ത്യക്കുവേണ്ടി ബുംറ പോക്കറ്റിലാക്കിയത്. മറ്റ് ബൗളർമാരെല്ലാം ചേർന്ന് സ്വന്തമാക്കിയതാകട്ടെ 75 വിക്കറ്റുകളും. 33.6 ശരാശരിയിലാണ് ഇതെന്നോർക്കണം. പോയ വർഷം ഓരോ 29 ബോളിലും ബുംറ ഇന്ത്യക്കായി ഒരു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
കഴിഞ്ഞ ബോർഡർ ഗവാസ്‌കർ ട്രോഫിയിലാണ് ബുംറയുടെ ഏറ്റവും മികച്ച വെർഷൻ ക്രിക്കറ്റ് ലോകം കണ്ടത്. അഞ്ച് മത്സരത്തിൽ നിന്നും 32 ഓസ്‌ട്രേലിയൻ വിക്കറ്റുകളാണ് അയാൾ കൊയ്തത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സിറാജിന്റെ പോക്കറ്റിൽ 20 വിക്കറ്റുകളാണുണ്ടായിരുന്നത്. പരമ്പര ഇന്ത്യ അടിയറവ് വച്ചെങ്കിലും ബുംറ തലയുയർത്തി തന്നെ അന്ന് നാട്ടിലേക്ക് മടങ്ങി. ഇന്ത്യ തോറ്റ പരമ്പരയിൽ പ്ലെയർ ഓഫ് ദി സീരീസ് അയാളായിരുന്നു എന്ന കാര്യം മാത്രം മതി ബുംറയുടെ റേഞ്ച് എന്താണെന്ന് മനസിലാക്കാൻ.
90കളിൽ സച്ചിൻ ഇന്ത്യൻ ബാറ്റിങ്ങിന് എങ്ങനെയായിരുന്നോ, അതാണ് ഇന്ന് ഇന്ത്യൻ ബൗളിങ് അറ്റാക്കിന് ബുംറ. ഹോം ഗ്രൗണ്ടെന്നോ വിദേശമണ്ണെന്നോ വ്യത്യസമില്ലാതെ സകലയിടങ്ങളിലും അയാൾ നിറഞ്ഞാടുന്നു. ഇംഗ്ലീഷ് മണ്ണിലും അത് തുടരുമെന്നതിന്റെ സൂചന ബുംറ നൽകിക്കഴിഞ്ഞു. ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചോ എന്ന് നോക്കി കളി കാണാനിരുന്നേടത്ത് നിന്ന് ബോളിങ് എപ്പോഴാരംഭിക്കും എന്ന ചോദ്യം കൂടി നമ്മളിപ്പോൾ പലകുറിയാവർത്തിക്കുന്നു. ജസ്പ്രീത് ബുംറ.... ഇന്ത്യൻ ക്രിക്കറ്റിൽ അയാൾ ഒരു വന്മരമാകുന്നു.
Content Highlight- Jasprit Bumrah's Domination in Indian bowling unit