'ബിരിയാണി കഴിക്കാൻ ഇരുന്ന ഷമിയെ ദേഷ്യം കേറ്റി, പിന്നെ ഗ്രൗണ്ടിൽ കണ്ടത് മറ്റൊരു വെർഷനായിരുന്നു'; രവി ശാസ്ത്രി

ഷമിയെ വഴക്ക് പറയുകയും അതിന് ഷമി ഗ്രൗണ്ടിൽ മറുപടി നൽകുകയും ചെയ്ത കാര്യത്തെ കുറിച്ചുമാണ് ശാസ്ത്രി പറയുന്നത്

dot image

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. പുതിയ നായകൻ ശുഭ്മൻ ഗില്ലിന്റെ കീഴിൽ ഇന്ത്യ ഇറങ്ങുന്ന ആദ്യ പരമ്പരയാണിത്. ഇംഗ്ലണ്ട് പര്യടനത്തിൽ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുമെന്ന് ഏറെ പ്രതീക്ഷിച്ച താരമാണ് പേസ് ബൗളർ മുഹമ്മദ് ഷമി. എന്നാൽ ഫിറ്റ്‌ന്‌സ് പൂർണമായും വീണ്ടെടുക്കാത്തതിനാൽ താരത്തെ പരിഗണിച്ചിരുന്നില്ല.

ഇപ്പോഴിതാ മുഹമ്മദ് ഷമിയെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ കോച്ചായിരുന്ന രവി ശാത്രി. ഷമിയെ വഴക്ക് പറയുകയും അതിന് ഷമി ഗ്രൗണ്ടിൽ മറുപടി നൽകുകയും ചെയ്ത കാര്യത്തെ കുറിച്ചാണ് ശാസ്ത്രി പറയുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരെ ജൊഹാനസ്ബർഗിൽ നടന്ന ടെസ്റ്റ് മത്സരത്തിലായിരുന്നു ആ സംഭവമെന്ന് രവി ശാസ്ത്രി സോണി സ്‌പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും തോറ്റ് പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെടുന്നതിന്റെ വക്കിലായിരുന്നു ഇന്ത്യ. ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ ആ മത്സരത്തിൽ ഏഴ് വിക്കറ്റ് കൈയിലിരിക്കെ 100 റൺസ് മാത്രം മതിയായിരുന്നു.

ഇതിനിടെ മത്സരം ലഞ്ചിന് പിരിഞ്ഞപ്പോൾ ഒരു ഫുൾ പ്ലേറ്റ് ബിരിയാണിയുമായി ഷമി ഇരിക്കുന്നത് കണ്ടപ്പോഴാണ് വഴക്ക് പറഞ്ഞതെന്നും എന്നാൽ ഷമി അത് കഴിക്കാതെ ദേഷ്യപ്പെട്ട് പോയെന്നും ശാസ്ത്രി പറഞ്ഞു.

'മത്സരം ആവശ്യത്തിന് ചൂട് പിടിച്ചിരിക്കുകയായിരുന്നു. ലഞ്ചിന്റെ സമയത്ത് ഞാൻ നടന്നു പോകുമ്പോൾ ഷമിയുടെ പ്ലേറ്റ് കണ്ടു. അവന്റെ പ്ലേറ്റിൽ ഒരുപാട് ബിരിയാണിയുണ്ടായിരുന്നു. അത് കണ്ടപ്പോൾ ഞാനവനോട് പരിഹാസത്തോടെ ചോദിച്ചു, വിക്കറ്റെടുക്കാനുള്ള വിശപ്പൊക്കോ പോയോ എന്ന്. അതുകേട്ട് ഷമി എനിക്ക് ബിരിയാണി വേണ്ടെന്നും ബിരിയാണി പോയി തൊലയട്ടെന്നും പറഞ്ഞ് ദേഷ്യത്തോടെ ആ പ്ലേറ്റ് മാറ്റിവെച്ചു.

അതിനുശേഷം ഞാൻ ബൗളിങ് കോച്ചായിരുന്ന ഭരത് അരുണിന് അടുത്തെത്തി പറഞ്ഞു, ഷമി ദേഷ്യത്തിലാണ്. അവന്റെ ദേഷ്യം അടങ്ങാൻ സമ്മതിക്കരുത്. അവൻ എന്തെങ്കിലും പറഞ്ഞ് വന്നാൽ ആദ്യം വിക്കറ്റെടുക്ക് എന്നിട്ട് സംസാരിക്കാം എന്ന് പറഞ്ഞാൽ മതിയെന്ന്,' ശാസ്ത്രി പറഞ്ഞു.

ഈ ദേഷ്യം ഷമി ഗ്രൗണ്ടിൽ തീർക്കുകയായിരുന്നു. ലഞ്ചിന് ശേഷം ഗ്രൗണ്ടിലെത്തിയ ദക്ഷിണാഫ്രിക്കയുടെ ശേഷിക്കുന്ന ഏഴ് വിക്കറ്റും വെറും 33 റൺസ് എടുക്കുന്നതിനിടെ ഇന്ത്യ നേടി. ഇതിലെ അവസാന അഞ്ച് വിക്കറ്റിൽ നാലും സ്വന്തമാക്കിയത് ഷമിയായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. മത്സര ശേഷം ഷമിക്ക് താൻ ബിരിയാണി നൽകിയെന്ന് ഭരത് അരുണും പറഞ്ഞു.

Content Highlights-  Ravi Shastri Taunted Mohammed Shami About 'Plate Of Biryani'. Triggered Pacer Scalped five wickets vs SA

dot image
To advertise here,contact us
dot image