ഗതി മാറിമറിയാന്‍ ഒരു വിക്കറ്റ് മതി; ഫൈനല്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന് ഓസീസ് അസിസ്റ്റന്റ് കോച്ച്

നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക വിജയത്തോട് അടുക്കുകയാണ്

dot image

ലോര്‍ഡ്‌സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ വിജയസാധ്യതകള്‍ പങ്കുവെച്ച് അസിസ്റ്റന്റ് കോച്ച് ഡാനിയേല്‍ വെട്ടോറി. നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക വിജയത്തോട് അടുക്കുകയാണ്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ എട്ട് വിക്കറ്റുകള്‍ കൈയിലിരിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി 69 റണ്‍സ് മാത്രം നേടിയാല്‍ മതി.

എന്നാല്‍ ഫൈനല്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നും ഒരു വിക്കറ്റില്‍ മത്സരത്തിന്റെ ഗതി മാറിയേക്കാമെന്നും വെട്ടോറി പറഞ്ഞു. മൂന്നാം ദിവസത്തെ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുന്‍ ന്യൂസിലാന്‍ഡ് താരം കൂടിയായ ഡാനിയേല്‍ വെട്ടോറി. മത്സരത്തില്‍ ഓസീസ് ടീമിനുമേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് തുറന്നുസമ്മതിച്ച വെട്ടോറി വെല്ലുവിളി നേരിടാന്‍ ബോളിങ് യൂണിറ്റിന് സാധിക്കുമെന്നും പറഞ്ഞു.

'നമ്മള്‍ക്ക് ഒന്നും നോക്കാനില്ല, എല്ലാം മികച്ച നിലയിലാണ് എന്നൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു വിക്കറ്റ് നേടിയാല്‍ മതി. അവിടെ നിന്ന് ഞങ്ങള്‍ക്ക് തുടങ്ങാം. നിലവില്‍ അവര്‍ രണ്ട് പേരുടെയും (ബാവുമ, മാര്‍ക്രം) കയ്യിലാണ് കളിയുടെ നിയന്ത്രണം. അതില്‍ ഒരാളെ വീഴ്ത്തി ദക്ഷിണാഫ്രിക്കയുടെ ഒരു പുതിയ ബാറ്ററെ നമുക്ക് ക്രീസില്‍ എത്തിക്കാന്‍ കഴിയുമോ എന്നാണ് നോക്കുന്നത്. എട്ട് വിക്കറ്റുകള്‍ വീഴ്ത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല, ഒരു വിക്കറ്റാണ് ആദ്യ ലക്ഷ്യം. പിന്നെ അതിനുശേഷം എന്ത് സംഭവിക്കും എന്ന് നോക്കാം', വെട്ടോറി പറഞ്ഞു.

അതേസമയം മാര്‍ക്രം - ബാവുമ കൂട്ടുകെട്ടിന്റെ മികവില്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് നീങ്ങുകയാണ്. മൂന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തിട്ടുണ്ട്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീട വിജയത്തിലേക്കെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി 69 റണ്‍സ് കൂടി വേണം. 102 റണ്‍സുമായി എയ്ഡാന്‍ മാര്‍ക്രവും 65 റണ്‍സുമായി ടെംബ ബാവുമയുമാണ് ക്രീസില്‍.

നേരത്തെ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സ് 207 റണ്‍സില്‍ അവസാനിച്ചിരുന്നു. പുറത്താകാതെ 58 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍കിന്റെ പ്രകടനമാണ് ഓസീസ് സ്‌കോര്‍ 200 കടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാഡ നാലും ലുന്‍ഗി എന്‍ഗിഡി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ 212 റണ്‍സിന് പുറത്തായി. 72 റണ്‍സെടുത്ത ബ്യൂ വെബ്‌സറ്ററിന്റെയും 66 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിന്റെയും മികവിലാണ് ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. അഞ്ച് വിക്കറ്റെടുത്ത കഗീസോ റബാഡ ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങ് നിരയില്‍ തിളങ്ങി.

മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിങ്‌സില്‍ 138 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 45 റണ്‍സെടുത്ത ഡേവിഡ് ബെഡിങ്ഹാമാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടെംബ ബാവുമ 36 റണ്‍സും സംഭാവന ചെയ്തു. ആറ് വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ 174 റണ്‍സിന്റെ ലീഡ് നേടാന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചു.

Content Highlights: Australia assistant coach Vettori says WTC Final not over yet

dot image
To advertise here,contact us
dot image