'ഡഗൗട്ടിൽ എനിക്കൊപ്പം ഇരിക്കൂ!'; പ്രീതി സിന്റയുടെ ചോദ്യത്തിന് ചിരിപ്പിക്കുന്ന മറുപടിയുമായി പോണ്ടിങ്

'ക്രിക്കറ്റിന്റെ സമയമാകുമ്പോള്‍ ടീമിന് മികച്ച പ്രകടനം കാഴ്ച വെക്കാനാവുകയെന്നത് എന്റെ കടമയാണ്'

dot image

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ കോച്ചായ റിക്കി പോണ്ടിങ് ശാന്തത കൈവിടാതെയാണ് ഡഗൗട്ടില്‍ കാണപ്പെടാറുള്ളത്. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളായി കാണുന്ന പോണ്ടിങ് കോച്ചായി പഞ്ചാബില്‍ എത്തിയപ്പോള്‍ എപ്പോഴും വളരെ ശാന്തനായാണ് കാണപ്പെടാറുള്ളത്. ശാന്തക കൈവിടാതെ ഇരിക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്ന ചോദ്യത്തിന് റിക്കി പോണ്ടിങ് നല്‍കിയ മറുപടി ഇപ്പോള്‍ വൈറലാവുകയാണ്.

ടീമിന്റെ സഹ ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റയുമായി നടന്ന സംഭാഷണത്തിലാണ് പോണ്ടിങ് മനസുതുറന്നത്. മൈതാനത്ത് വളരെ അഗ്രസീവായി നിന്നിരുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഡഗൗട്ടില്‍ ഇത്രയും ശാന്തനായി ഇരിക്കാന്‍ കഴിയുന്നതെന്നായിരുന്നു പ്രീതി സിന്റയുടെ ചോദ്യം. എപ്പോഴും ശാന്തനായിട്ടല്ല ഇരിക്കാറുള്ളതെന്നും ഡഗൗട്ടില്‍ വന്ന് അടുത്തിരുന്നാല്‍ അത് മനസ്സിലാവുമെന്നും പോണ്ടിങ് ചിരിയോടെ പറഞ്ഞു.

'ഡഗൗട്ടില്‍ എപ്പോഴും ശാന്തമായി ഇരിക്കാന്‍ കഴിയില്ല. നിങ്ങള്‍ എപ്പോഴെങ്കിലും എനിക്കൊപ്പം ഡഗൗട്ടില്‍ വന്നിരിക്കണം. ഞാന്‍ എപ്പോഴും ശാന്തനല്ലെന്ന് നിങ്ങള്‍ക്ക് കാണാം. ഞാന്‍ ഇപ്പോഴും അഗ്രസീവായിട്ടുള്ള വ്യക്തിയാണ് പ്രത്യേകിച്ച് ക്രിക്കറ്റ് നടക്കുന്ന സമയങ്ങളില്‍', പോണ്ടിങ് പറഞ്ഞു.

'മൈതാനത്തിന് പുറത്ത് ഞാന്‍ ആരുടെയും കൂടെയിരുന്ന് ചിരിച്ചും തമാശ പറഞ്ഞും ഒരു കാപ്പിയും കുടിച്ച് എന്തിനെക്കുറിച്ച് വേണമെങ്കിലും സംസാരിച്ചിരിക്കും. എന്നാല്‍ ക്രിക്കറ്റിന്റെ സമയമാകുമ്പോള്‍ ടീമിന് മികച്ച പ്രകടനം കാഴ്ച വെക്കാനാവുകയെന്നത് എന്റെ കടമയാണ്. ഞാന്‍ കഴിയുന്നത്ര മികച്ച പരിശീലകനാകാനും കൂടെ കളിക്കുന്ന ഓരോ കളിക്കാരനെയും അവര്‍ക്ക് കഴിയുന്നത്ര മികച്ച കളിക്കാരനാക്കി മാറ്റാനും ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഒരു പരിശീലന സെഷന്‍ പോലും പാഴാക്കാറില്ല', പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ 2025 സീസണിന്റെ റണ്ണറപ്പുകളാണ് റിക്കി പോണ്ടിങ്ങിന്റെ കീഴില്‍ ഇറങ്ങിയ പഞ്ചാബ് കിംഗ്‌സ്. അഹമ്മദാബാദില്‍ ജൂണ്‍ മൂന്നിന് നടന്ന ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്‌സുമാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. മത്സരത്തില്‍ ആറ് റണ്‍സിനാണ് പഞ്ചാബിനെ തോല്‍പ്പിച്ച് ബെംഗളൂരു വിജയകിരീടം സ്വന്തമാക്കിയത്. 18 വര്‍ഷം നീണ്ട ഐപിഎല്‍ ചരിത്രത്തില്‍ ബെംഗളൂരുവിന്റെ ആദ്യത്തെ ഐപിഎല്‍ കിരീടമായിരുന്നു ഇത്.

Content Highlights: “Need to come and sit next to me in dugout”- Ponting tells Preity Zinta when asked about his calmness

dot image
To advertise here,contact us
dot image