
ഈ മാസം 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ജസ്പ്രീത് ബുംമ്ര എത്ര മത്സരങ്ങൾ കളിക്കുമെന്നതിൽ പ്രതികരണവുമായി ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ. 'ബുംമ്ര എത്ര മത്സരങ്ങൾ കളിക്കുമെന്നതിൽ തീരുമാനം ആയിട്ടില്ല. പരമ്പരയിലെ റിസൾട്ടിന്റെ അടിസ്ഥാനത്തിൽ ടീം ബുംമ്രയുമായി സംസാരിക്കും. ടീമിന്റെ സാഹചര്യങ്ങളെക്കുറിച്ച് ബുംമ്രയ്ക്കും അറിവുണ്ടാകും,' ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പായുള്ള വാർത്താസമ്മേളനത്തിൽ ഗംഭീർ പറഞ്ഞു.
'ബുംമ്രയെ ഒഴിവാക്കുക എളുപ്പമല്ല. എന്നാൽ ചാംപ്യൻസ് ട്രോഫിക്ക് മുമ്പ് ഞാൻ പറഞ്ഞതുപോലെ ബുംമ്രയ്ക്ക് പകരക്കാരനാകാൻ മറ്റുള്ളവർക്ക് അവസരം നൽകണം. അതിന് കഴിയുന്ന താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട്,' ഗംഭീർ പ്രതികരിച്ചു.
ശ്രേയസ് അയ്യരിനെ ടീമിൽ എടുക്കാത്തതിനെക്കുറിച്ചും ഗംഭീർ പ്രതികരിച്ചു. ഏതൊരു താരത്തെയും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ കഴിയും. പക്ഷേ പരമാവധി 18 താരങ്ങളേയെ ടീമിലേക്ക് വിളിക്കാൻ കഴിയൂ. ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ ഇക്കാര്യം സംസാരിച്ചതാണ്. ഗംഭീർ വ്യക്തമാക്കി.
ജൂൺ 20 മുതലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കുക. ഇന്ത്യൻ ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്തുക എന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി.
Content Highlights: Which Tests Bumrah misses will depend on the state of the series, says Gambhir