ദുരന്തം സംഭവിച്ചപ്പോഴും ചിന്നസ്വാമിയിലും സോഷ്യൽ മീഡിയയിലും ആഘോഷം തുടർന്നു; ആർസിബിക്ക് നേരെ കടുത്ത വിമർശനം

തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേർക്കാണ് ജീവൻ നഷ്ടമായത്.

dot image

ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരങ്ങളെയും വഹിച്ചുകൊണ്ടുള്ള ബസ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തുമ്പോൾ ആരാധകർ ആവേശത്തിലായിരുന്നു. എന്നാൽ ആ ആവേശം ഒരു ദുരന്തമായി മാറാൻ അധികം സമയമെടുത്തില്ല. ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ നടുങ്ങിയിരിക്കുകയാണ് രാജ്യം.

തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. 47 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്. അതിനിടെ റോയൽ ചലഞ്ചേഴ്സ് മാനേജ്മെന്റിനെതിരെയും പ്രതിഷേധം ശക്തമാണ്.

പൊലീസ് പരിപാടിക്ക് അനുമതി നൽകുന്നതിന് മുൻപേ വിക്ടറി പരേഡിനെ കുറിച്ച് ആർസിബി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. മരണസംഖ്യ രണ്ടക്കത്തിൽ എത്തിയപ്പോഴും വിക്ടറി പരേഡിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ആര്‍സിബി അപ്ലോഡ് ചെയുന്നുണ്ടായിരുന്നു. ഇതിനെതിരെയും വൻ വിമർശനമാണ് ഉയരുന്നത്. വിമർശനങ്ങൾക്ക് ശേഷം ആർസിബി തങ്ങളുടെ സോഷ്യൽ മീഡിയയിൽ അനുശോചന പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.

മരണസംഖ്യ ഉയരുമ്പോൾ ദുരന്തത്തിനിടയിലും ആഘോഷം നടത്തിയ ടീമിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഉയരുമ്പോഴും വിരാട് കോഹ്‌ലി അടക്കമുള്ളവര്‍ ആഘോഷ പരിപാടികളിലായിരുന്നു. പൊലീസിനെ പഴി പറയാനാകില്ലെന്നും എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

എന്നാല്‍, എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിനെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നാണ് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പറഞ്ഞത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും ബിസിസിഐയ്ക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

Content Highlights: celebration continued even during the disaster criticism against rcb

dot image
To advertise here,contact us
dot image