വിക്ടറി പരേഡിനിടെയുണ്ടായ അപകടം; ഒടുവില്‍ മൗനം വെടിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

തിക്കിലും തിരക്കിലും പെട്ട് ആരാധകര്‍ മരിച്ചുവീഴുന്നതിനിടെയും ആഘോഷങ്ങള്‍ നടത്തിയ ആര്‍സിബി മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു

dot image

ബെംഗളൂരുവിലെ വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തില്‍ ഔദ്യോഗികമായി പ്രതികരിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ആരാധകര്‍ മരിച്ചുവീഴുന്നതിനിടെയും ആഘോഷങ്ങള്‍ നടത്തിയ ആര്‍സിബി മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍സിബി മൗനം വെടിഞ്ഞ് രംഗത്തെത്തിയത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെ ടീം ദുഃഖം രേഖപ്പെടുത്തുകയായിരുന്നു. സംഭവങ്ങള്‍ അത്യന്തം ദുഃഖകരമാണെന്നും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നെന്നും ആര്‍സിബി സോഷ്യല്‍ മീഡീയയില്‍ കുറിച്ചു. ആരാധകരുടെ ജീവനും സുരക്ഷയുമാണ് ടീമിന് പ്രധാനപ്പെട്ടതെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും ആര്‍സിബി പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രസ്താവനയുടെ പൂർണരൂപം:

ആര്‍സിബി ടീമിനെ വരവേല്‍ക്കുന്നതിനിടെ ബെംഗളൂരുവില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അത്യന്തം ദുഃഖകരമാണ്. മീഡിയ റിപ്പോര്‍ട്ടുകള്‍ വഴിയാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞത്. എല്ലാവരുടെയും സുരക്ഷയും ക്ഷേമവുമാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടത്.

അപകടത്തില്‍പെട്ട് ജീവന്‍ പൊലിഞ്ഞതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബാംഗങ്ങള്‍ക്ക് ഹൃദയത്തില്‍ നിന്നും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ആര്‍സിബി ഈ ദുഃഖകരമായ ജീവന്‍ നഷ്ടങ്ങളുടെ കടുത്ത ദുഃഖത്തില്‍ പങ്കുചേരുന്നു. ദുരന്തബാധിതരായ കുടുംബങ്ങളോട് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനങ്ങള്‍ അറിയിക്കുന്നു.

സ്ഥിതിഗതികള്‍ അറിഞ്ഞതിനു ശേഷം ഞങ്ങള്‍ ഉടന്‍ തന്നെ ഞങ്ങളുടെ പരിപാടിയില്‍ മാറ്റം വരുത്തുകയും പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. ഞങ്ങളുടെ എല്ലാ ആരാധകരോടും സുരക്ഷിതരായി ഇരിക്കാന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്'

ബുധനാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ വിക്ടറി പരേഡില്‍ പങ്കെടുക്കാനെത്തിയ നിരവധി പേര്‍ തിക്കിലും തിരക്കിലും പെടുകയായിരുന്നു. ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 11 മരണങ്ങളാണ് നടന്നത്. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ഇത് കൂടാതെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീട നേട്ടത്തിന്റെ ആവേശം ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു. ആളുകളെ സ്ഥലത്ത് നിന്നും മാറ്റുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: RCB Breaks Silence On 11 Deaths Due To Stampede At Team's IPL 2025 Title Celebration

dot image
To advertise here,contact us
dot image