ഇവന്‍മാര്‍ എവിടെ ഉണ്ടോ അവിടെ കപ്പുണ്ട്! ഐ പി എല്‍ ട്രോഫികള്‍ വാരിക്കൂട്ടുന്ന പാണ്ഡ്യ ബ്രദേഴ്‌സ്

ക്രുനാല്‍ പാണ്ഡ്യ 2017, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ മുംബൈക്കൊപ്പം ട്രോഫി സ്വന്തമാക്കിയിരുന്നു.

dot image

18 വര്‍ഷത്തെ ഐ പി എല്ലിനിടെ വിരാട് കോഹ്ലിയും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ആദ്യമായി ട്രോഫി സ്വന്തമാക്കിയിരിക്കുകയാണ്. കലാശപ്പോരില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കപ്പുയര്‍ത്തിയത്. ഫൈനലില്‍ നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് പ്രധാനപ്പെട്ട വിക്കറ്റുകള്‍ നേടി ക്രുനാല്‍ പാണ്ഡ്യയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്.

ബെംഗളൂരുവിനൊപ്പം ആദ്യ സീസണില്‍ തന്നെ കപ്പ് നേടാന്‍ ക്രുനാല്‍ പാണ്ഡ്യക്ക് സാധിച്ചു. ഐ.പി.എല്ലിലെ നാലാമത്തെ ട്രോഫിയാണ് ക്രുനാലിന്റേത്. 2016ല്‍ മുംബൈ ഇന്ത്യന്‍സിനായി ഐ പി എല്ലില്‍ അരങ്ങേറിയ ക്രുനാല്‍ പാണ്ഡ്യ 2017, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ മുംബൈക്കൊപ്പം ട്രോഫി സ്വന്തമാക്കിയിരുന്നു. ഇതില്‍ 2017 ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചും താരം സ്വന്തമാക്കി.

ക്രുനാലിന്റെ അനിയനും നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനുമായ ഹര്‍ദിക് പാണ്ഡ്യക്ക് അഞ്ച് ഐ.പി.എല്‍ കിരീടമുണ്ട്. 2015, 2017, 2019, 2020, എന്നീ സീസണുകളില്‍ മുംബൈ ട്രോഫി നേടിയപ്പോള്‍ ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു ഹര്‍ദിക് പാണ്ഡ്യ. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായും പാണ്ഡ്യ ഐപിഎല്ലില്‍ മുത്തമിട്ടു. 2015 മുതല്‍ 2024 വരെയുള്ള പത്ത് വര്‍ഷത്തിനിടെ ഒമ്പത് കിരീടങ്ങളാണ് ഇതോടെ പാണ്ഡ്യ സഹോദരന്‍മാര്‍ നേടിയിരിക്കുന്നത്. ഈ ഒമ്പത് ട്രോഫികളിലും ടീമിലെ പ്രധാനപ്പെട്ട റോള്‍ വഹിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്.

അതേസമയം നീണ്ട പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കോഹ്ലിക്കും സംഘത്തിനും കിരീട ധാരണം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി 20 ഓവറില്‍ 190 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബിന്റെ മറുപടി 184 ല്‍ അവസാനിച്ചു. 6 റണ്‍സിനാണ് ആര്‍ സി ബി വിജയം.

30 പന്തില്‍ 61 റണ്‍സ് നേടിയ ശശാങ്ക് സിംഗ് അവസാനം വരെ പൊരുതി. ജോഷ് ഇന്‍ഗ്ലിസ് 39 റണ്‍സും പ്രഭ്‌സിമ്രാന്‍ 26 റണ്‍സും പ്രിയാന്‍ഷ് ആര്യ 24 റണ്‍സും നേടി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തി. ബെംഗളൂരുവിനായി ക്രുനാല്‍ പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ടാണ് ആര്‍സിബി ബാറ്റിങ്ങിനിറങ്ങിയത്. 35 പന്തില്‍ 43 റണ്‍സ് നേടിയ കോഹ്ലി, 26 റണ്‍സുമായി രജത് പാട്ടീദാര്‍, 24 റണ്‍സുമായി മായങ്ക് അഗര്‍വാള്‍ , 24 റണ്‍സുമായി ജിതേഷ് ശര്‍മ, 25 റണ്‍സുമായി ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. പഞ്ചാബിന് വേണ്ടി കൈല്‍ ജാമിസണ്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ നേടി.

Content Highlights: Hardik Pandya and Kunal Pandya have won 9 IPL trophies

dot image
To advertise here,contact us
dot image