

ഇറാഖ് പ്രധാനമന്ത്രി അലി അൽ-സെയ്ദിയെ ഔദ്യോഗികമായി റിയാദിലേക്ക് ക്ഷണിച്ച് സൗദി അറേബ്യ. മേഖലയിൽ യുഎസ്-സൗദി അച്ചുതണ്ടിന്റെ സൈനിക നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ അനുകൂല സായുധ സംഘടനകൾ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സൗദിയുടെ നിർണായകമായ ഈ നയതന്ത്ര നീക്കം.
കഴിഞ്ഞ ജൂലൈ 29-ന് ഇറാഖിലുണ്ടായ ആക്രമണത്തിൽ 5 ഇറാൻ പൗരന്മാർ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെ തുടർന്ന് മുൻപ് നിശ്ചയിച്ചിരുന്ന സൗദി അറേബ്യൻ സന്ദർശനം ഇറാഖ് പ്രധാനമന്ത്രി മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാൽ, റിയാദിൽ നിന്ന് അദ്ദേഹത്തിന് ഔദ്യോഗിക ക്ഷണം ലഭിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
ബാഗ്ദാദിൽ വെച്ച് സൗദി ഇന്റലിജൻസ് മേധാവി ഇറാഖി പ്രധാനമന്ത്രിയുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് സൗദി ഭരണ നേതൃത്വത്തിന്റെ പുതിയ നയതന്ത്ര സന്ദേശം കൈമാറിയത്. പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷ സാധ്യതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ-നയതന്ത്ര സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Diplomatic efforts are gaining momentum in West Asia as Saudi Arabia has invited the Iraqi Prime Minister to Riyadh. The visit is expected to focus on regional developments and diplomatic coordination.