
ഐപിഎൽ പ്ലേ ഓഫ് ചരിത്രത്തിൽ ഹിറ്റ്‍വിക്കറ്റാകുന്ന ആദ്യ താരമായി ഗുജറാത്ത് ടൈറ്റൻസ് വിക്കറ്റ് കീപ്പർ കുശൽ മെൻഡിസ്. ഇന്നലെ നടന്ന എലിമിനേറ്റർ മത്സരത്തിൽ ഒമ്പത് പന്തിൽ 20 റൺസുമായാണ് മെൻഡിസ് പുറത്തായത്. മുംബൈ ഇന്ത്യൻസ് സ്പിന്നർ മിച്ചൽ സാന്റനർ എറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്തിൽ റൺസെടുക്കാൻ ശ്രമിക്കവെ മെൻഡിസിന്റെ പിൻകാൽ തെന്നിമാറി സ്റ്റമ്പിൽ പതിക്കുകയായിരുന്നു. ഇതോടെ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിൽ നന്നായി തുടങ്ങിയിട്ടും മെൻഡിസിന് മികച്ച സ്കോറിലേക്കെത്താൻ കഴിയാതെ പോയി.
ഗുജറാത്ത് നിരയിൽ ജോസ് ബട്ലറിന് പകരമായാണ് കുശൽ മെൻഡിസ് കളിക്കാനിറങ്ങുന്നത്. വിക്കറ്റ് കീപ്പിങ്ങിലും താരം മോശം പ്രകടനമാണ് നടത്തിയത്. മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിൻറെയു ഉൾപ്പെടെ രണ്ട് ക്യാച്ചുകളാണ് മെൻഡിസ് വിട്ടുകളഞ്ഞത്. ബാറ്റുകൊണ്ട് ഒരു ഫോറും രണ്ട് സിക്സറും അടിച്ച് ഫോമിലേക്ക് ഉയരുമെന്ന് തോന്നിച്ചിടത്ത് നിന്നാണ് മെൻഡിസ് ദൗർഭാഗ്യകരമായി റണ്ണൗട്ടായത്.
മത്സരത്തിൽ 20 റൺസിന് വിജയിച്ച മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുകയും ചെയ്തു. ഗുജറാത്ത് ടൈറ്റൻസ് ഐപിഎല്ലിൽ നിന്ന് പുറത്തായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. ഗുജറാത്തിന്റെ മറുപടി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസിൽ അവസാനിച്ചു. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സിനെ നേരിടും.
Content Highlights: Kusal Mendis is the first player in IPL dismissed as hit-wicket in the playoffs