
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടി ഹാരി ബ്രൂക്ക്. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ 238 റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം. ഏകദിന ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ വിജയമാണിത്. 2018ൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 242 റൺസിന്റെ വിജയമാണ് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ റൺസ് അടിസ്ഥാനത്തിലുള്ള എക്കാലത്തെയും ഉയർന്ന വിജയം.
വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ഇംഗ്ലണ്ട് ടീം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വരികയായിരുന്നു. മുൻ നിരയിലെ എല്ലാ താരങ്ങളും ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്തപ്പോൾ ഇംഗ്ലണ്ട് ടീം സ്കോർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 400ലെത്തി. ഇത് ആറാം തവണയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം സ്കോർ 400 കടക്കുന്നത്. ജാമീ സ്മിത്ത് 37, ബെൻ ഡക്കറ്റ് 60, ജോ റൂട്ട് 57, ക്യാപ്റ്റൻ ഹാരി ബ്രൂക്ക് 58, ജോസ് ബട്ലർ 37, ജേക്കബ് ബെഥൽ 82, വിൽ ജാക്സ് 39 എന്നിങ്ങനെയാണ് ഇംഗ്ലണ്ട് മുൻനിരയിലെ സ്കോറുകൾ. വെസ്റ്റ് ഇൻഡീസിനായി ജെയ്ഡൻ സീൽസ് നാല് വിക്കറ്റുകളെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിരയിൽ ആർക്കും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനില്ല. 11-ാം നമ്പറിലിറങ്ങി പുറത്താകാതെ 29 റൺസെടുത്ത ജെയ്ഡൻ സീൽസ് വിൻഡീസ് ടോപ് സ്കോററായി. ക്യാപ്റ്റൻ ഷായി ഹോപ്പ് 25 റൺസെടുത്തു. കീസി കാർത്തി 22 റൺസും സംഭാവന ചെയ്തു. ഇംഗ്ലണ്ട് ബൗളിങ് നിരയിൽ സാഖിബ് മുഹമ്മദും ജാമി ഓവർടണും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
Content Highlights: Harry Brook era begins in England Cricket, defeated WI by second largest margin by runs