
ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ശ്രേയസ് അയ്യരെ ഉൾപ്പെടുത്താത്തതിൽ വ്യത്യസ്ത പ്രതികരണവുമായി ടീം പരിശീലകൻ ഗൗതം ഗംഭീർ. താൻ സെലക്ടറല്ലെന്നും സെലക്ടർമാർ തിരഞ്ഞെടുക്കുന്ന താരങ്ങളെ പരിശീലിപ്പിക്കുന്ന ഉത്തരവാദിത്തമാണ് തനിക്കെന്നും ഗംഭീർ പറഞ്ഞു.
ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനുള്ള 18 അംഗ ടീമിനെ പ്രഖ്യാപിക്കുമ്പോഴും ശ്രേയസ് എവിടെയെന്ന് ചോദ്യം ഉയര്‍ന്നിരുന്നു. ശ്രേയസ് ഏകദിനത്തില്‍ മികച്ച ഫോമിലാണെന്നും, ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങിയെന്നും സമ്മതിച്ച അജിത് അഗാര്‍ക്കര്‍ നിലവില്‍ ടെസ്റ്റ് ടീമില്‍ ശ്രേയസിന് ഇടമില്ലെന്നായിരുന്നു പ്രതികരിച്ചത്.
2024 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായി വിശാഖപട്ടണത്ത് വെച്ചുനടന്ന ടെസ്റ്റിലാണ് ശ്രേയസ് അവസാനമായി ഇന്ത്യയ്ക്കായി ഇറങ്ങിയത്. ചാംപ്യന്‍സ് ട്രോഫിയിലെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 243 റണ്‍സ് നേടി ടീമിലെ ടോപ് സ്കോറര്‍ ആയിട്ടും രഞ്ജിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിട്ടും ശ്രേയസിന് ടീമിലേക്കുള്ള വഴി തുറന്നില്ല. ഏഴ് ഇന്നിങ്സുകളിലായി മുംബൈയ്ക്കായി 480 റണ്‍സാണ് ശ്രേയസ് അയ്യര്‍ രഞ്ജിയില്‍ നേടിയത്.
അതേ പ്രകടനം ഐപിഎല്‍ സീസണിലുടനീളം ആവര്‍ത്തിച്ച താരം 14 മല്‍സരങ്ങളില്‍ നിന്നായി 514 റണ്‍സ് നേടി. ശ്രേയസിന്‍റെ ക്യാപ്റ്റന്‍സി മികവാണ് പഞ്ചാബിനെ പ്ലേ ഓഫിലെത്തച്ചതെന്ന് വിമര്‍ശകരും പ്രശംസിച്ചു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്ക് കിരീടം സ്വന്തമാക്കാനായതും ശ്രേയസിന്‍റെ ക്യാപ്റ്റന്‍സി മികവില്‍ കൂടിയായിരുന്നു.
അതേസമയം, അഞ്ചു ടെസ്റ്റുകള്‍ കളിക്കാന്‍ ശ്രേയസിന് കഴിഞ്ഞേക്കില്ലെന്നും പരുക്ക് ഭീഷണിയുണ്ടെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് ശ്രേയസിനെ ടീമില്‍ നിന്നൊഴിവാക്കിയതെന്നും വാദമുണ്ട്. ശ്രേയസിന് പുറമെ ഫിറ്റ്നസ് വീണ്ടെടുക്കാതിരുന്ന ഷമിക്കും ടീമില്‍ ഇടം പിടിക്കാനായില്ല. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ പുതുമുഖമായി സായ് സുദര്‍ശനും ഇടംപിടിച്ചു.
Content Highlights: Why wasn't Shreyas Iyer included in the Test team?; Gambhir'sanswer to the question