പ്ലേ ഓഫിൽ ടീമുകൾക്ക് തിരിച്ചടിയായി മറ്റ് രാജ്യങ്ങളുടെ മത്സര ഷെഡ്യൂൾ; നഷ്ടമാകുന്ന താരങ്ങൾ ഇവര്‍

പ്ലേ ഓഫിലേക്കെത്തിയ ടീമുകൾക്ക് തിരിച്ചടിയായിരിക്കുകയാണ് വിദേശ താരങ്ങളുടെ മടക്കം

dot image

ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ്. ലീഗ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളും പൂർത്തിയായപ്പോൾ പഞ്ചാബ് കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് പ്ലേ ഓഫ് കടന്നത്. ഇതിൽ ആദ്യ രണ്ട് പോയിന്റിലുള്ള പഞ്ചാബും ആർസിബിയും ഒന്നാം ക്വാളിഫയറിൽ ഇന്ന് പരസ്പരം പോരാടും. ഇതിൽ ജയിക്കുന്നവർക്ക് നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കാം.

അതേസമയം പോയിന്റ് ടേബിളിൽ മൂന്നും നാലും സ്ഥാനക്കാരായ ഗുജറാത്തും മുംബൈയും നാളെ എലിമിനേറ്ററിൽ പരസ്പരം പോരാടും. ശേഷം എലിമിനേറ്ററിൽ ജയിക്കുന്നവരും ഒന്നാം ക്വാളിഫയറിൽ തോറ്റവരും തമ്മിൽ മത്സരമുണ്ടാകും. ഇതിൽ ജയിക്കുന്നവരായിരിക്കും ഒന്നാം ക്വാളിഫയർ ജയിച്ചെത്തിയവർക്ക് ഫൈനലിൽ എതിരാളികൾ.

അതേസമയം ഐപിഎല്‍ പ്ലേ ഓഫിലേക്കെത്തിയ ടീമുകൾക്ക് തിരിച്ചടിയായിരിക്കുകയാണ് വിദേശ താരങ്ങളുടെ മടക്കം. സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ജോസ് ബട്‌ലറുടെ മടക്കമാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ നഷ്ടം. ബട്‌ലര്‍ക്ക് പുറമെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇരുവരും രാജ്യാന്തര മത്സരങ്ങള്‍ക്കായി ദേശീയ ടീമിനൊപ്പം ചേരുന്നതിനാലാണ് പ്ലേ ഓഫ് നഷ്ടമാകുന്നത്.

ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമായ റിയാൻ റിക്കിള്‍ടന്‍റെ അഭാവമാണ് മുംബൈക്ക് തിരിച്ചടിയാകുക. റിക്കിള്‍ടണ് പുറമെ ഇംഗ്ലണ്ട് താരം വില്‍ ജാക്സും ദക്ഷിണാഫ്രിക്കന്‍ പേസര്‍ കോര്‍ബിന്‍ ബോഷും മുംബൈയുടെ എലിമിനേറ്റര്‍ പോരാട്ടത്തിന് ഉണ്ടാവില്ല. ക്വാളിഫയര്‍ ഒന്നിന് യോഗ്യത നേടിയ പഞ്ചാബിന് പേസര്‍ മാര്‍ക്കോ യാന്‍സന്‍റെ അഭാവമായിരിക്കും ഏറ്റവും വലിയ തിരിച്ചടിയാകുക. സീസണില്‍ 16 വിക്കറ്റ് വീഴ്ത്തിയ യാന്‍സന്‍ ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കഴിയുന്ന താരമാണ്.

Content Highlights: Other countries' match schedules are a setback for teams in the playoffs;

dot image
To advertise here,contact us
dot image