
വിഎസ് എന്ന ദ്വയാക്ഷരി ആലുപ്പുഴയുടെ വലിയ ചുടുകാട്ടില്‍ വിലയം പ്രാപിച്ചതിന്റെ പിറ്റേന്ന്, അതായത് ജൂലായ് 24ന് പുറത്തിറങ്ങിയ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിന്റെ തലക്കെട്ട് വളരെ ശ്രദ്ധേയമായിത്തോന്നി- 'തുടരും, പടരും' എന്നായിരുന്നു അത്. വി.എസിന്റെ രാഷ്ട്രീയം തുടരുമെന്നും വി.എസ്. തങ്ങളോരോരുത്തരിലേക്കും ഉയിര്‍വെട്ടമായി പടരുമെന്നും സിപിഎം എന്ന പ്രസ്ഥാനം അതിന്റെ മുഖപത്രത്തിലൂടെ പ്രഖ്യാപിക്കുന്നതാണ് ആ തലക്കെട്ട്. അത് തീര്‍ച്ചയായും ആഹ്ളാദകരം തന്നെ. എന്നാല്‍ ആ രണ്ടു വാക്കുകളുടെ ധ്വനികള്‍ ആലോചിച്ചപ്പോള്‍ ഉള്ളിലുണര്‍ന്ന ചോദ്യം ഇതായിരുന്നു: 'വിഎസിന്റെ രാഷ്ട്രീയം തുടരാന്‍ ഇനി സിപിഎമ്മിന് സാധിക്കുമോ?' സാധിക്കില്ല എന്നാണ് ഞാന്‍ കണ്ടെത്തുന്ന ഉത്തരം.
വി.എസിന്റെ നിലപാടുകളിലെ രാഷ്ട്രീയം നിരാകരിച്ച് സി.പി.എം. മുന്നോട്ടു പോയ ഒരു ദശാബ്ദം പുതിയകാലത്തോട് പറയുന്നത് അതാണ്. വി.എസിന്റെ ഉയിര്‍വെട്ടം ഓര്‍മയിലെ ആവേശമായി അണികളിലേക്ക് പടര്‍ത്താന്‍ കഴിഞ്ഞാല്‍പ്പോലും അദ്ദേഹം പ്രാക്ടീസ് ചെയ്ത രാഷ്ട്രീയമൂല്യത്തിലേക്കുള്ള മടക്കം സാധ്യമല്ല എന്നതാണ് യാഥാര്‍ഥ്യം. കാരണം വി.എസ്. എക്കാലത്തും വിയോജിച്ചിരുന്ന മുതലാളിത്ത വികസനമാതൃകയില്‍ നിന്നും, മാര്‍ക്കറ്റ് അധിഷ്ഠിത മൂലധന താല്‍പര്യങ്ങളില്‍ നിന്നും ഇനി കേരളത്തിലെ ഇടതുപക്ഷത്തിന് പിന്മാറാനാവില്ല. പാര്‍ടി ഇന്ന് പഴയ പാര്‍ടിയല്ല. സാമ്പത്തിക വികസനം സൃഷ്ടിക്കുന്ന പുതിയ ആവശ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഏത് പ്രത്യയശാസ്ത്രത്തിനും പഴയതു പോലെ തുടരാനാവില്ല. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണ് എന്ന മാര്‍ക്സിയന്‍ പ്രവചനം തന്നെയാണ് സത്യം.
ആഗോളവല്‍ക്കരണത്തിന് മാനുഷിക മുഖം നല്‍കും എന്നൊക്കെ പറഞ്ഞ് ഇന്ത്യ ഭരിച്ച മന്‍മോഹന്‍സിങിന്റെ കഥ നമ്മള്‍ കണ്ടതാണല്ലോ. അസമത്വങ്ങളുടെ ഇന്ത്യയായിരുന്നു ആഗോളവല്‍ക്കരണാനന്തരം വളര്‍ന്നുവന്നത്. കുമാരനാശാന്‍ 'ചിന്താവിഷ്ടയായ സീത'യില്‍ പറഞ്ഞതു പോലെ 'പുഴയൊഴുകും വഴി വേറെയാക്കിടാം' പക്ഷേ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞ മനോഭാവങ്ങളെ മാറ്റുക അസാധ്യമാണ്. ഇവിടെ ചില ചോദ്യങ്ങള്‍ ഉയരുന്നു. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വി.എസ്. നിര്‍വ്വഹിച്ച റോള്‍ എന്തായിരുന്നു? അദ്ദേഹത്തിന്റെ കൂടുതല്‍ തിളക്കമുള്ള സംഭാവന എന്താണ്- ഈ ചോദ്യങ്ങള്‍ വി.എസിന്റെ അഭാവത്തില്‍ കൂടുതല്‍ പ്രസക്തമാണ്.
തൊണ്ണൂറുകളുടെ അവസാനത്തോടെ രാജ്യത്തെ ആഗോളവല്‍ക്കരണത്തിനു വിധേയമായ കേരളസമൂഹം പതുക്കെ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നുണ്ടായിരുന്നു. വികസനത്തില്‍ മണ്ണിനെയും മനുഷ്യനെയും മറക്കുന്ന മനോഭാവവും മൂലധനത്തിന്റെ മേല്‍ക്കൈയും പതുക്കെ വളരുന്നുണ്ടായിരുന്നു. ഇക്കാലത്താണ് സിപിഎം കേരളത്തിന്റെ ഭരണത്തില്‍ കൂടുതല്‍ പങ്കാളിത്തത്തിലേക്ക് വരുന്നത്. സമരോല്‍സുക മനസ്സുള്ളവരും കമ്മ്യൂണിസം വിഭാവനം ചെയ്യുന്ന തുല്യനീതി താലോലിക്കുന്നവരുമായ പാര്‍ടി അണികളുടെ ചിന്തയ്ക്കൊപ്പം പാര്‍ടിക്ക് സഞ്ചരിക്കാന്‍ സാധിക്കുമായിരുന്നില്ല. കാരണം, മൂലധനാധിഷ്ഠിത വികസനത്തിന്റെ വക്താക്കളായിരിക്കാതെ ഭരണയന്ത്രം ചലിപ്പിക്കാനാവാത്ത അവസ്ഥ. നിരാശാബാധിതരുടെ വലിയ സമൂഹം പാര്‍ടിക്കകത്ത് പതുക്കെ വളരുന്നുണ്ടായിരുന്നു. ഇടതുപക്ഷം ഇടതുപക്ഷമല്ലാതായിത്തീരുന്നു എന്ന വിമര്‍ശനം. അത് പാര്‍ടിയുടെ ആന്തരികഘടനയില്‍ ഭൂകമ്പങ്ങളുണ്ടാക്കിക്കൊണ്ടിരുന്ന കാലം. ഇവിടെ വി.എസ്. മറുമരുന്നായി മാറിയിട്ടുണ്ട്. തങ്ങളിപ്പോഴും ആദര്‍ശങ്ങളുടെ ഇടതുപക്ഷം തന്നെയെന്ന് വിശ്വസിക്കാന്‍ അണികളില്‍ ഭൂരിഭാഗവും ആശ്രയിച്ചത് വി.എസിനെ ചൂണ്ടിയായിരുന്നു.
പാര്‍ടിയുടെ വലതുപക്ഷ വ്യാമോഹങ്ങളിലും വ്യതിയാനങ്ങളിലും ഖിന്നരായവരില്‍ ഒട്ടേറെ അനുയായികള്‍ക്ക് പാര്‍ടിയില്‍ വിശ്വസിക്കാന്‍ ഒരു ആശയം വേണമായിരുന്നു. അത് മിക്കപ്പോഴും നല്‍കിയതും അവരുടെ ആദര്‍ശഭാവനകളെ തൃപ്തിപ്പെടുത്തിയിരുന്നതും വി.എസിന്റെ നിലപാടുകളായിരുന്നു എന്നതാണ് സത്യം. ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വലിയ ചലനങ്ങള്‍ പാര്‍ടിയിലുണ്ടായപ്പോഴും വലിയ അടിയൊഴുക്കുകളും കൊഴിഞ്ഞുപോക്കുമില്ലാതെ അവസാനിച്ചതിനു കാരണം വി.എസ്. എടുത്ത ബദല്‍ നിലപാടുകള്‍ മാത്രമായിരുന്നു. വാക്കും പ്രവൃത്തിയും തമ്മിലുള്ള ബന്ധവും പൊതുജീവിതത്തിലെ സംശുദ്ധിയും സാധാരണക്കാരില്‍ ഒരുവന്‍ എന്ന പ്രതിച്ഛായയും അദ്ദേഹത്തെ കുട്ടികള്‍ക്കു കൂടി അവരുടെ അച്ചുമാമനാക്കി മാറ്റി.
വി.എസിന്റെ നിലപാടുകള്‍ വിഭാഗീയമായിരുന്നു എന്നതിനാലാണ് അദ്ദേഹത്തിന് വലിയ ശിക്ഷ നല്‍കണമെന്ന് പാര്‍ടിയിലെ എതിര്‍പക്ഷം ആഗ്രഹിച്ചത്. വി.എസിന്റേത്് പ്രത്യയശാസ്ത്ര നിലപാടുകളായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്ന കാലം വിദൂരമല്ല. മാറ്റാനും ഉദാരമാക്കാനും പാടില്ലാത്തതല്ല പ്രത്യയശാസ്ത്ര സമീപനങ്ങളെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി 1964-ല്‍ പിളരുമായിരുന്നില്ല. ആഗോളവല്‍ക്കരണവും ഒപ്പം കമ്മ്യൂണിസം ആഗോളമായി നേരിട്ട പതനവും ചൈനയിലെ മുതലാളിത്ത മാതൃകയിലുളള വികസനവും കേരളത്തിലെ സിപിഎമ്മില്‍ ഉണ്ടാക്കിയ മനോഭാവ ഉദാരവല്‍ക്കരണത്തിന് എതിരായിരുന്നു വി.എസിന്റെ നിലപാടുകള്‍. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ അടിസ്ഥാന നിലപാടുകളാണ് സത്യത്തില്‍ വി.എസ്. ഉയര്‍ത്തിപ്പിടിച്ചത്, ആ നിലപാടുകളില്‍ ഒത്തുതീര്‍പ്പിനു തയ്യാറാവാതിരുന്നതിനെയാണ് വിമര്‍ശകര്‍ വിഭാഗീയത എന്നു വിളിച്ചത്.
വി.എസിന്റെ രാഷ്ട്രീയ നിലപാടുകളെ അഞ്ചു തരമായി ഉദാഹരിക്കാം
1.മൂലധന, സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ : ഏറ്റവും പ്രധാനമായ ഒന്നായിരുന്നു എ.ഡി.ബി-ലോക ബാങ്ക് വിരുദ്ധ നിലപാടുകള്‍. ധനമന്ത്രി തോമസ് ഐസകിനോട് വി.എസ്. ഇതിന്റെ പേരില്‍ പരസ്യമായി ഇടഞ്ഞിട്ടുണ്ട്.(പാര്‍ടി പിന്നീട് ചെയ്തത് അന്താരാഷ്ട്ര നാണയനിധിയുടെ തലപ്പത്തുള്ള മലയാളിവേരുള്ള വനിതയെ കേരളത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു.) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മൈക്രോസോഫ്റ്റ് പിടിമുറുക്കുന്നതിനെതിരെ, സ്വതന്ത്ര സോഫ്റ്റ് വെയര്‍ നടപ്പാക്കിക്കൊണ്ട് വി.എസ്. ആഗോളകുത്തകകള്‍ക്ക് നല്‍കിയ സന്ദേശം എത്ര ശക്തമായിരുന്നു എന്നോര്‍ക്കുക.
2005 മുതല്‍ 2015 വരെയുള്ള പത്തു വര്‍ഷം വി.എസ്. അച്യുതാനന്ദന്‍ എന്ന ശക്തനായ നേതാവിനെ പാര്‍ടിക്കുള്ളില്‍ വെട്ടിനിരത്തി നിരായുധനാക്കിയ കാലമായിരുന്നു. ഒപ്പമുണ്ടായിരുന്ന അനേകം നേതാക്കള്‍ മുതല്‍ കാലാള്‍പ്പട വരെ വി.എസിനെ കൈവിട്ട് സ്വന്തം സുരക്ഷ നോക്കിയ കാലവുമായിരുന്നു. എന്നിട്ടും ഒറ്റയാനെപ്പോലെ നിലകൊണ്ട വി.എസ്. തന്റെ നിലപാടുകളില്‍ ഒരയവും വരുത്തിയില്ല. അകത്തെ വെട്ടിനിരത്തലിനെ അദ്ദേഹം പ്രതിരോധിച്ചത് ജനങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ ഇറങ്ങി, അവര്‍ക്ക് കൂടുതല്‍ സ്വീകാര്യനും ആരാധാനാപാത്രവുമായി അവരുടെ പിന്തുണയുടെ അപാരശേഷി ഉപയോഗപ്പെടുത്തിയായിരുന്നു. വി.എസ്. എന്ന കാര്‍ക്കശ്യബിംബം ജനങ്ങളുടെ കണ്ണും കരളുമായിത്തീര്‍ന്നതിന്റെ രാസമാറ്റത്തിന്റെ തുടക്കം. പാര്‍ടിക്കകത്ത് പരാജയം ഭക്ഷിച്ച് ജീവിച്ച വി.എസ്. പാര്‍ടിക്കു പുറത്ത് വിജഗീഷുവായി. ചരിത്രം പലപ്പോഴും പരാജിതരുടെതു കൂടിയാണ് എന്ന് പ്രൊഫ.എം.എന്‍.വിജയന്‍ ഒരിക്കല്‍ പറഞ്ഞത് വി.എസിനും തീര്‍ച്ചയായും യോജിക്കും. വി.എസിന്റെ നിലപാടു തറയില്‍ ഇനിയാരുണ്ട്….ചോദ്യം പ്രസക്തമാണ്, ഉത്തരം തേടുകയുമാണ്.
Content Highlights: Narayanan C Thaliyil writes about VS Achuthanandan