
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ വിജയത്തിൽ പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ് നായകൻ അക്സർ പട്ടേൽ. 'ബൗളിങ്ങിൽ തുടക്കത്തിൽ ഞങ്ങൾക്ക് ലഭിച്ചില്ലെങ്കിലും ഡൽഹിക്ക് മത്സരത്തിന്റെ നിയന്ത്രണമുണ്ടായിരുന്നു. 10 ഓവറിന് ശേഷം പെട്ടെന്ന് ലഭിച്ച രണ്ട് വിക്കറ്റുകൾ ഞങ്ങൾക്ക് ആവേശമായി. ലഖ്നൗവിനെ 160 ന് താഴെ സ്കോറിൽ നിർത്താനായി ഡൽഹിയുടെ എല്ലാ ബൗളർമാരും നന്നായി പന്തെറിഞ്ഞു.' അക്സർ പട്ടേൽ മത്സരശേഷം പ്രതികരിച്ചു.
'എന്റെ കൈവിരലിന് ഒരു ചെറിയ പരിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ ഇതുവരെ അധികം പന്തെറിയാതിരുന്നത്. ഇന്ന് എനിക്ക് പ്രശ്നമൊന്നും ഇല്ലായിരുന്നു. അതുകൊണ്ടാണ് ആദ്യ ഓവറിൽ തന്നെ പന്തെറിയാനെത്തിയത്. എതിർടീമിന്റെ ബാറ്റിങ് ശൈലി ഞാൻ ശ്രദ്ധിച്ചിരുന്നു. അങ്ങനെയാണ് ഞാൻ എൻ്റെ ബൗളർമാരെ മാറി മാറി ഉപയോഗിച്ചത്. അവരെല്ലാവരും വളരെ നന്നായി പ്രതികരിച്ചു.' അക്സർ കൂട്ടിച്ചേർത്തു.
ബാറ്റിങ് ഓഡറിലെ തന്റെ സ്ഥാനത്തെക്കുറിച്ചും അക്സർ സംസാരിച്ചു. 'ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ എൻ്റെ കരുത്തിന് അനുസരിച്ചാണ് ഞാൻ എപ്പോഴും കളിക്കുന്നത്. ഏത് പൊസിഷനിലാണ് ഞാൻ ബാറ്റ് ചെയ്യുന്നത് എന്നത് പ്രശ്നമല്ല. ഒരു ബൗളറെ ലക്ഷ്യമിട്ട് കളിക്കാൻ ശ്രമിക്കുമ്പോഴെല്ലാം എനിക്ക് വിജയം ലഭിച്ചിട്ടുണ്ട്. അതിനാൽ വ്യത്യസ്ത പൊസിഷനിൽ ബാറ്റ് ചെയ്യാനെത്തുന്നത് നല്ലതായി തോന്നുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ ഫീൽഡിങ് കുറച്ചുകൂടി മെച്ചപ്പെടുത്താൻ കഴിയും.' അക്സർ വ്യക്തമാക്കി.
മുന്നോട്ട് പോകുമ്പോൾ നിർണായക മത്സരങ്ങളിൽ ക്യാച്ചുകൾ നഷ്ടപ്പെടുത്തുന്നത് തിരിച്ചടിയാകും. അക്സർ വ്യക്തമാക്കി.
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി.
Content Highlights: We didn't take wickets but we were in control of the game: Axar Patel