

ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിലും നിരാശപ്പെടുത്തുന്ന പ്രകടനം ആവര്‍ത്തിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ഉപദേശവുമായി മുന്‍ പാകിസ്താന്‍ താരം ബാസിത് അലി. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിനാണ് സഞ്ജു പുറത്തായത്. സാക്കിബ് മഹ്‌മൂദിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച് സ്‌ക്വയര്‍ ലെഗില്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു സഞ്ജു. പരമ്പരയിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇതേ രീതിയില്‍ തന്നെയാണ് സഞ്ജു പുറത്തായത്.
𝗦𝗔𝗡𝗝𝗨 𝗔𝗡𝗗 𝗦𝗛𝗢𝗥𝗧 𝗕𝗔𝗟𝗟 🫣
— Cricket.com (@weRcricket) February 1, 2025
Sanju Samson has been dismissed by back-of-length and short deliveries on three different occasions in this series 😯 pic.twitter.com/mfgUvCcQCl
നാല് മത്സരങ്ങളിലും ഒരേ രീതിയില്‍ പുറത്തായതിന് പിന്നാലെ സഞ്ജുവിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് മലയാളി താരത്തിന് ഉപദേശവുമായി ബാസിത് അലി രംഗത്തെത്തിയത്. സഞ്ജു ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ കണ്ട് പഠിക്കണമെന്നായിരുന്നു ബാസിത് അലി അഭിപ്രായപ്പെട്ടത്. സ്വന്തം യുട്യൂബ് ചാനലിലൂടെയായിരുന്നു മുന്‍ പാക് താരത്തിന്റെ പരാമര്‍ശം.
'സഞ്ജു എന്ത് തെറ്റാണ് ഈ ചെയ്യുന്നത്. അദ്ദേഹം പുള്‍ ഷോട്ടുകളാണ് കളിക്കുന്നത്. അല്ലാതെ ഹുക്ക് ഷോട്ടുകളല്ല. അയാള്‍ക്ക് ഒരു പുള്‍ ഷോട്ട് കളിക്കണമെന്നുണ്ടെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയെ പോലെ മിഡ് ഓണില്‍ ഒന്ന് സ്മാക്ക് ചെയ്യുക. അല്ലെങ്കില്‍ മിഡ് വിക്കറ്റിലേക്ക് കളിക്കുക', ബാസിത് അലി വീഡിയോയില്‍ പറഞ്ഞു.
പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ മുട്ടുമടക്കിയാണ് സഞ്ജു പുറത്തായിരുന്നത്. ഷോര്‍ട്ട് ബോളില്‍ ഹുക്ക് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് സമ്മാനിച്ചത്. നാലാം ടി20യിലും സഞ്ജു സമാനമായ രീതിയില്‍ തന്നെയാണ് പുറത്തായത്. ബോളര്‍ മാറിയെന്ന വ്യത്യാസം മാത്രമാണ് ഇത്തവണയുണ്ടായത്. ഇത്തവണ സാക്കിബ് മഹ്‌മൂദിന് മുന്നിലായിരുന്നു അടിയറവ് പറഞ്ഞത്.
ഈ മാച്ചില്‍ മൂന്ന് പന്തുകളില്‍ നിന്നെടുത്ത ഒരു റണ്‍സ് അടക്കം ഈ പരമ്പരയിലെ നാല് മത്സരങ്ങളിൽ നിന്ന് ആകെ 37 റൺസാണ് നേടാനായിട്ടുള്ളത്. സഞ്ജുവിനെ സാക്കിബ് മഹ്‌മൂദ് ബ്രൈഡണ്‍ കാര്‍സെയുടെ കൈകളിലെത്തിക്കുകയായിരുന്നു.
അതേസമയം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. നാലാം ടി20 മത്സരത്തില്‍ ത്രില്ലര്‍ വിജയം നേടിയാണ് സൂര്യകുമാര്‍ യാദവും സംഘവും പരമ്പര ഉറപ്പിച്ചത്. പൂനെയില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനാണ് ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. 182 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇംഗ്ലീഷ് പടയെ 19.4 ഓവറില്‍ 166 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കെ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.
Content Highlights: “Do it like Hardik Pandya”, Former Pakistan cricketer Basit Ali’s advice for Sanju Samson after IND vs ENG 2025 4th T20I