

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ്. വെറും 88 റൺസിനാണ് ന്യൂസിലൻഡ് ബാറ്റർമാർ ഒന്നാം ഇന്നിംഗ്സിൽ ഓൾ ഔട്ടായത്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ അഞ്ചിന് 602നോട് 514 റൺസ് പിന്നിലാണ് ന്യൂസിലൻഡ്. പിന്നാലെ ശ്രീലങ്ക ന്യൂസിലൻഡിനെ ഫോളോ ഓണിന് അയക്കുകയും ചെയ്തു. ഇനി രണ്ടാം ഇന്നിംഗ്സിൽ ലീഡ് നേടാൻ ന്യൂസിലൻഡ് 514 റൺസ് മറികടക്കണം.
മത്സരത്തിന്റെ മൂന്നാം ദിവസം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 22 റൺസെന്ന നിലയിലാണ് ന്യൂസിലൻഡ് ബാറ്റിങ് ആരംഭിച്ചത്. ഒരു ബാറ്റർക്ക് പോലും കിവീസിനായി പൊരുതാൻ സാധിച്ചില്ല. 29 റൺസെടുത്ത ബൗളിങ് ഓൾറൗണ്ടർ മിച്ചൽ സാന്ററാണ് ന്യൂസിലൻഡ് നിരയിലെ ടോപ് സ്കോറർ. മൂന്ന് ബാറ്റർമാർക്ക് മാത്രമാണ് കിവീസിനായി രണ്ടക്കം കടക്കാൻ സാധിച്ചത്. ഡാരൽ മിച്ചൽ 13 റൺസും രച്ചിൻ രവീന്ദ്ര 10 റൺസും നേടി.
ശ്രീലങ്കൻ സ്പിൻ നിരയുടെ കരുത്താണ് കിവീസിനെ തകർത്തെറിഞ്ഞത്. പ്രബത് ജയസൂര്യ 18 ഓവറിൽ 42 റൺസ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടി. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന നിഷാൻ പെയ്രീസ് 17.5 ഓവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. നാല് ഓവർ മാത്രം എറിഞ്ഞ പേസർ അസിത ഫെർണാണ്ടോയ്ക്കാണ് ഒരു വിക്കറ്റ്.