
മലയാള സിനിമയിലെ 'റീവാച്ച് വാല്യൂ' ഉള്ള ഡയറക്റ്റർ-ആക്റ്റർ കോംബോയാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ട്. വർഷങ്ങളുടെ സൗഹൃദത്തിൽ മലയാളത്തിന് ലഭിച്ചത് പലയാവർത്തി കണ്ടാലും മടുപ്പ് തോന്നാത്ത അനേകം സിനിമകളാണ്. നമുക്ക് ചുറ്റിലുമുള്ള ആളുകൾ പ്രിയദർശൻ ചിത്രങ്ങളിലെ മോഹൻലാൽ കഥാപാത്രങ്ങളായി വന്നപ്പോൾ ചിരിപ്പിച്ചും കരയിച്ചും അവർ പ്രേക്ഷകരുടെ ജീവിതത്തിന്റെ ഭാഗമായി.
ശങ്കർ, മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1984ൽ പുറത്തിറങ്ങിയ 'പൂച്ചക്കൊരു മൂക്കുത്തി'യാണ് പ്രിയദർശന്റെ ആദ്യ ചിത്രം. 45 സിനിമകളാണ് ഇതുവരെ ഈ 'സൂപ്പർ കോംബോ'യിൽ പിറന്നിട്ടുള്ളത്. 'അക്കരെ അക്കരെ അക്കരെ'യിലെ ദാസനും 'മിഥുന'ത്തിലെ സേതുമാധവനും 'തേന്മാവിൻ കൊമ്പത്തി'ലെ മാണിക്യനും 'ചിത്ര'ത്തിലെ വിഷ്ണുവും 'ചന്ദ്രലേഖ'യിലെ അപ്പുക്കുട്ടൻ നായരുമൊന്നും ഇന്നോളം മലയാളി പ്രേക്ഷരുടെ ആസ്വാദന ഹൃദയത്തെ വിട്ടുപോകാത്തവരാണ്. പ്രിയദർശൻ തെലുങ്കിൽ ഒരുക്കിയ 'ഗന്ധീവ'ത്തിൽ മോഹൻലാൽ അതിഥി താരമായി. 'നമ്പർ 20 മദ്രാസ് മെയിൽ', 'ടി പി ബാലഗോപാലൻ എം എ' എന്നീ മോഹൻലാൽ ചിത്രങ്ങളിൽ പ്രിയൻ അതിഥി വേഷം അവതരിപ്പിച്ചു.
ഈ സൗഹൃദക്കൂട്ടുകെട്ട് ആവർത്തിക്കുകയാണെന്ന് അറിയിച്ച് ഗായകൻ എം ജി ശ്രീകുമാർ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചയാണ്. നൂറെന്ന മാന്ത്രിക സംഖ്യയിലേക്ക് കടക്കുന്ന സംവിധായകൻ ഈ മോഹൻലാൽ ചിത്രമാണ് 100-ാം ചിത്രമായി ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. 'ഹരം' എന്നാണ് സിനിമയുടെ പേര്.
'മരക്കാർ അറബിക്കടലിന്റെ സിംഹം' ആയിരുന്നു മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയ സിനിമ. 2021ൽ ചിത്രത്തിന്റെ പ്രൊമോഷനിടെ 'ബറോസ്' പൂർത്തിയാക്കിയാൽ മോഹൻലാലിനൊപ്പം സ്പോർട്സ് ഡ്രാമ ഒരുക്കുമെന്ന് പ്രിയദർശൻ അറിയിച്ചിരുന്നു. അതേ ചിത്രമാകും 'ഹരം' എന്നാണ് സൂചന.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക