

ഐഎഎസ് ഓഫീസറായി ആറുമാസം വേഷംമാറി നടന്നയാളെ അറസ്റ്റ് ചെയ്ത് ഗോരഖ്പൂർ പൊലീസ്. ബിഹാറിലെ സീതാമർഹി സ്വദേശിയായ ലളിത് കിഷോറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഗൗരവ് കുമാർ എന്ന IAS ഓഫീസർ ചമഞ്ഞ് പല തട്ടിപ്പുകളും നടത്തിവരികയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
വ്യാജ ഇൻസ്‌പെക്ഷനുകൾ, ടെൻഡറുകളും ജോലിയും വാഗ്ദാനം നൽകി തട്ടിപ്പുകൾ, വലിയ രീതിയിലുള്ള കൊള്ള എന്നിവ നടത്തിവരികയായിരുന്ന ഇയാള്‍. ലളിത് കിഷോറിന്‍റെ സഹോദരി ഭർത്താവ് അഭിഷേക് കുമാറും സഹായി പർമാനന്ദ് ഗുപ്തയും പൊലീസ് വലയിൽ കുടുങ്ങിയിട്ടുണ്ട്. ഇയാളെ കുറിച്ച് ലഭിച്ച അജ്ഞാത പരാതിയെ തുടർന്നാണ് പൊലീസിന്റെ ശ്രദ്ധയിൽ ഇയാൾ പെടുന്നത്.
മറ്റുള്ളവരുടെ വിശ്വാസ്യത നേടിയെടുക്കാൻ ഇയാൾ ബീക്കൺ വച്ച വാഹനത്തിലായിരുന്നു സഞ്ചാരം. മാസം ഒരാൾ 30,000 രൂപ വച്ച് പത്ത് ഗൺമാന്മാർ, അറുപതിനായിരം രൂപ ശമ്പളത്തിൽ ഒരു സ്റ്റെനോഗ്രാഫർ എന്നിങ്ങനെ വമ്പൻ രീതിയിലായിരുന്നു ഇയാളുടെ കൂട്ടരുടെ പ്രവർത്തനം. വലിയൊരു റാക്കറ്റ് തന്നെ ഇയാൾ സൃഷ്ടിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിരവധി വ്യാജ ഐഡികൾ, ആഭരണങ്ങൾ, പണം, എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഫോട്ടോകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. യഥാർത്ഥ ഓഫീസറുടെ ചിത്രം മാറ്റി ഇയാളുടെ ചിത്രം പതിച്ച രേഖകൾ അടക്കം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ സ്‌കൂളുകളിൽ വ്യാജ ഇൻസ്‌പെക്ഷൻ നടത്തി സ്‌കൂൾ നടത്തിപ്പുകാരുടെ പക്കൽ നിന്നും ലക്ഷങ്ങൾ ഇയാൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഒരു സ്‌കൂളിൽ നിന്നും 55ലക്ഷത്തോളം രൂപയാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്. യുപി, ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ആളുകൾ ഇയാളുടെ ചതിയിൽപ്പെട്ടിട്ടുണ്ട്.
Content Highlights: Fake IAS officer arrested in Uttarpradesh