വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജി; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി
കൊളീജിയം ശുപാര്‍ശയ്‌ക്കെതിരായ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്
6 Feb 2023 12:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെന്നൈ: വിദ്വേഷ പ്രസംഗം നടത്തിയതിന് വിമര്‍ശനം നേരിട്ട ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയാകും. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കൊളീജിയം ശുപാര്‍ശയ്‌ക്കെതിരായ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.
കഴിഞ്ഞ മാസം പതിനേഴിനാണ് വിക്ടോറിയയെ ജഡ്ജിയായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. ബിജെപി ബന്ധവും മുസ്ലീം-ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടി ശുപാര്‍ശ പിന്‍വലിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരാണ് കൊളീജിയത്തിന് പരാതി നല്‍കിയത്.
ഇത്തരം നിയമനങ്ങള്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് തുരങ്കം വയ്ക്കുമെന്ന് ആശങ്കയുണ്ടെന്ന് അഭിഭാഷകര്‍ പ്രതികരിച്ചിരുന്നു. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ക്രിസ്ത്യന്‍ വിരുദ്ധ ലേഖനമെഴുതിയെന്ന് കാട്ടിയും വിക്ടോറിയ ഗൗരിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. വിക്ടോറിയ ഗൗരി ബിജെപി മഹിളാ മോര്‍ച്ച നേതാവ് കൂടിയാണ്.
Story Highlights: Centre Notifies Appointment Of Advocate Victoria Gowri As Additional Judge Of Madras High Court