അയോധ്യ: ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ ഫൈസാബാദിലെ ജനങ്ങളെ വിമർശിച്ചും പരിഹസിച്ചും രാമായണം സീരിയൽ താരം സുനിൽ ലാഹിരി. ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കാതെ പോയ തിരഞ്ഞെടുപ്പ് ഫലത്തിൽ താൻ കടുത്ത നിരാശയിലാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിലാണ് സുനിൽ ലാഹിരി ലക്ഷ്മണനായി വേഷമിട്ടത്.
'തിരഞ്ഞെടുപ്പ് ഫലത്തിൽ ഞാൻ നിരാശനാണ്. വോട്ടിംഗ് ശതമാനം കുറവാണ് അതുകൊണ്ടുതന്നെ വിജയവും. എല്ലാവരും വോട്ട് ചെയ്യണമെന്ന് ഞാൻ നിരന്തരം പറഞ്ഞതാണ്, ആരും കേട്ടില്ല. ഇപ്പോഴെന്തായി, കൂട്ടുമന്ത്രിസഭ രൂപീകരിക്കേണ്ട അവസ്ഥ വന്നു. അഞ്ച് വർഷം സുഗമമായി ഭരണം നടത്താൻ ഈ സർക്കാരിന് കഴിയുമോ? അക്കാര്യം ആലോചിക്കേണ്ടേ?'- സുനിൽ ലാഹിരി പറഞ്ഞു.
അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വിശ്വദീപ് സിങ്ങിനെ പരാജയപ്പെടുത്തി 89,000 വോട്ടുകൾക്കാണ് സമാജ്വാദി പാർട്ടിയുടെ അക്ഷയ യാദവ് വിജയിച്ചത്. 'വനവാസം കഴിഞ്ഞെത്തിയ സീതാദേവിയുടെ പരിശുദ്ധിയെ പോലും ചോദ്യം ചെയ്തവരാണ് അയോധ്യയിലെ ജനങ്ങളെന്നത് മറന്നുകൂടാ. ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ടാൽ പോലും അയോധ്യയിലെ ജനങ്ങൾ അദ്ദേഹത്തെ നിരസിക്കും. അയോധ്യ എല്ലായ്പ്പോഴും അവരുടെ യഥാർത്ഥ രാജാവിനെ ചതിച്ചിട്ടേ ഉള്ളു. അയോധ്യവാസികളുടെ മഹത്വത്തെ സല്യൂട്ട് ചെയ്തുപോകുകയാണ്. സീതാ ദേവിയെ നിങ്ങൾ വെറുതെ വിട്ടിട്ടില്ല, പിന്നെയല്ലേ ടെന്റിൽ നിന്ന് രാമനെ പുറത്തെത്തിച്ച് വലിയ ക്ഷേത്രം പണിതുനൽകിയ വ്യക്തിയെ? ഇന്ത്യ നിങ്ങളോടൊരിക്കലും പൊറുക്കില്ല'- സുനിൽ ലാഹിരി പരിഹസിച്ചു.