ന്യൂഡല്‍ഹി: ആംആദ്മി എംപി സ്വാതി മലിവാളിനെതിരായ അതിക്രമത്തില്‍ പ്രതികരിക്കാതെ അരവിന്ദ് കെജ്‌രിവാള്‍. എംപിക്കുനേരെയുള്ള അതിക്രമത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ മൗനം പാലിച്ച് മൈക്ക് മാറ്റിവെക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. കെജ്‌രിവാള്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ തയ്യാറാകാത്തതോടെ എഎപി നേതാവ് സഞ്ജയ് സിങ് സംഭവത്തോട് പ്രതികരിക്കുകയായിരുന്നു. വിഷയത്തില്‍ രാഷ്ട്രീയക്കളി നടത്തരുതെന്നായിരുന്നു സഞ്ജയ് സിങിൻ്റെ പ്രതികരണം.
അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വച്ച് മുഖ്യമന്ത്രിയുടെ പിഎ ബിഭവ് കുമാര്‍ തന്നെ മര്‍ദ്ദിച്ചെന്നാണ് സ്വാതി ആരോപിക്കുന്നത്. സഹായം തേടി സ്വാതി ദില്ലി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്തതായി സ്ഥിരീകരികരണം വന്നിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് ഇതുസംബന്ധിച്ച ചോദ്യം അരവിന്ദ് കെജ്രിവാളിനോട് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. 'ഇന്‍ഡ്യ' മുന്നണിയുടെ സഖ്യകക്ഷിയായ സമാജ്‌വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പമുള്ള വാത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം പ്രതികരിക്കാതിരുന്നത്.
മണിപ്പൂരില്‍ ആദിവാസി സ്ത്രീകളെ നഗ്‌നരായി നടത്തിച്ചതും സഖ്യകക്ഷി നേതാവാ പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളെ കുറിച്ചും എന്താണ് ബിജെപിയുടെ നിപാടുമെന്നുമാണ് സഞ്ജയ് സിങ് ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഗുസ്തിക്കാരിയായ പെണ്‍മക്കള്‍ ജന്തര്‍മന്തറില്‍ നീതിക്കുവേണ്ടി പോരാടുമ്പോള്‍, അന്നത്തെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളാണ് അവരെ പിന്തുണയ്ക്കാന്‍ ചെന്നത്. അന്ന് സ്വാതിയെ പൊലീസ് വലിച്ചിഴച്ച് മര്‍ദിച്ചു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഭരണകക്ഷിയുടെ മൗനത്തിന്റെ ഉദാഹരണങ്ങളാണിതെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
'ആം ആദ്മി പാര്‍ട്ടി ഒരു കുടുംബമാണ്. പാര്‍ട്ടി അതിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, ഞാന്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളിലും പ്രധാനമന്ത്രിയും ബിജെപിയും പ്രതികരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ദയവായി ഇതില്‍ രാഷ്ട്രീയ കളികള്‍ കളിക്കരുത്'. അദ്ദേഹം പറഞ്ഞു. സ്വാതി മലിവാളിനോട് മോശമായി പെരുമാറിയ തന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബിഭാവ് കുമാറിനെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ വെള്ളിയാഴ്ച ജയില്‍ മോചിതനായ കെജ്‌രിവാൾ സംരക്ഷിച്ചതായി ബിജെപി ആരോപിച്ചിരുന്നു. സംഭവം മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും സഞ്ജയ് സിംഗ് നേരത്തെ പറഞ്ഞിരുന്നു. കെജ്‌രിവാളിൻ്റെ സഹായിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സ്വാതി മലിവാളിന് നീതി നല്‍കണമെന്നും ആവശ്യപ്പെട്ട് ബിജെപി ഡല്‍ഹിയില്‍ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.