സിഎഎ പിൻവലിക്കും, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കില്ല; സിപിഐഎം പ്രകടനപത്രിക

ബിജെപിയെയും സഖ്യ കക്ഷികളെയും പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പ്രകടന പത്രിക
സിഎഎ പിൻവലിക്കും, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കില്ല; സിപിഐഎം പ്രകടനപത്രിക

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടന പത്രിക പുറത്തിറക്കി. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്ന് പ്രകടന പ്രത്രിക ഉറപ്പ് നൽകുന്നു. തൊഴിൽ എടുക്കാനുള്ള അവകാശം ഭരണ ഘടനാ അവകാശമാക്കി മാറ്റുമെന്നും പ്രകടപത്രിക വാഗ്ദാനം നൽകുന്നു. യുഎപിഎ, പിഎംഎൽഎ നിയമങ്ങൾ പിൻവലിക്കും. തൊഴിൽ ഇല്ലായ്മ വേതനം നൽകും. പെട്രോളിയം ഉത്പന്നങ്ങളുടെയും ഡ്യൂട്ടികുറയ്ക്കും. രാഷ്ട്രീയ പാർട്ടികൾ കോർപ്പറേറ്റ് സംഭാവന വാങ്ങുന്നത് തടയും എന്നിവയാണ് സിപിഐഎം പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

ഉന്നതവിദ്യാഭ്യാസത്തിൻ്റെ സ്വകാര്യവത്കരണം അവസാനിപ്പിക്കുമെന്ന നിർണ്ണായക പ്രഖ്യാപനവും സിപിഐഎം പ്രകടന പത്രിക ഉറപ്പ് നൽകുന്നു. സിപിഐഎം നേതൃത്വം നൽകുന്ന കേരളത്തിലെ സിപിഐഎം സർക്കാരിൻ്റെ ബജറ്റ് നിർദേശത്തെ തള്ളുന്നതാണ് സിപിഐഎം പ്രകടനപത്രികയിലെ ഉറപ്പ്. ഉന്നതവിദ്യാഭ്യാസത്തിൻ്റെ സ്വകാര്യ വത്കരണം അവസാനിപ്പിക്കുമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കില്ലെന്നുമാണ് പ്രകടന പത്രിക ഉറപ്പ് നൽകുന്നത്.

ബിജെപിയെയും സഖ്യ കക്ഷികളെയും പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പ്രകടനപത്രിക വ്യക്തമാക്കുന്നു. സിപിഐഎമ്മിൻ്റെയും മറ്റ് ഇടത് പാർട്ടികളുടെയും ശക്തി വർദ്ധിപ്പിക്കുകയും കേന്ദ്രത്തിൽ മതേതര സർക്കാരിനെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും സിപിഐഎം പ്രകടന പത്രിക ചൂണ്ടിക്കാണിക്കുന്നു.

പ്രകടനപത്രികയിൽ വിദേശ സ്വകാര്യ സർവ്വകലാശാലകൾ സംബന്ധിച്ച പരാമർശത്തെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് സിതാറാം യെച്ചൂരി വ്യക്തതവരുത്തി. ബജറ്റിൽ വിദേശ ,സ്വകാര്യ സർവകലാശാല സാധ്യത തേടുമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. പാർട്ടി ചിഹ്നം നിലനിർത്താനാണ് മത്സരിക്കുന്നതെന്ന എ കെ ബാലൻ്റെ പ്രസ്താവനയിലും യെച്ചൂരി വ്യക്തത വരുത്തി. അത്തരം ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അതൊക്കെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അവലോകനം ചെയ്യേണ്ട കാര്യമാണെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com