‘ശക്തി’ പരാമർശത്തിന്‍റെ ശക്തി; ഉദ്ദേശിച്ചത് അധികാരത്തെയെന്ന് രാഹുൽ, സ്ത്രീകളെ അപമാനിച്ചെന്ന് മോദി

'ശക്തി'യെക്കുറിച്ചുള്ള തൻ്റെ പരാമർശം മതപരമല്ലെന്ന വിശദീകരണവുമായി രാഹുല്‍ രം​ഗത്ത് എത്തി. അഴിമതി, അസത്യം തുടങ്ങിയ നിഷേധാത്മക ശക്തികളുടെ പ്രതീകമായാണ് താന്‍ ശക്തി എന്ന് ഉപയോഗിച്ചതെന്ന് രാഹുല്‍ വ്യക്തമാക്കി.
‘ശക്തി’ പരാമർശത്തിന്‍റെ ശക്തി; ഉദ്ദേശിച്ചത് അധികാരത്തെയെന്ന് രാഹുൽ, സ്ത്രീകളെ അപമാനിച്ചെന്ന് മോദി

ഡൽഹി: ശക്തി പ്രയോഗത്തില്‍ വാക്കുകള്‍ കൊണ്ടുള്ള പോരാട്ടം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും. ഭാരത് ജോ‍ഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ​ഗാന്ധി നടത്തിയ 'ശക്തി' പരാമർശമാണ് വാക്പോരിന് തുടക്കമിട്ടത്. ''ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല ഞങ്ങൾ പോരാടുന്നത്. നരേന്ദ്ര മോദിക്കെതിരെയോ ഒരു വ്യക്തിക്കെതിരെയോ അല്ല ഈ പോരാട്ടം. ഹിന്ദുധർമത്തിൽ 'ശക്തി' എന്നൊരു വാക്കുണ്ട്. ഞങ്ങൾ പൊരുതുന്നതും ഒരു ശക്തിക്കെതിരെ ആണ്.'' എന്നായിരുന്നു മഹാസമ്മേളനത്തില്‍ രാഹുല്‍ ​ഗാന്ധി പറഞ്ഞത്. ശക്തി എന്നതിന് അധികാരം എന്ന സൂചനയാണ് രാഹുല്‍ നൽകിയത്.

എന്നാല്‍ രാഹുൽ ഗാന്ധിയുടെ 'ശക്തി' പരാമർശത്തിന് എതിരെ രൂക്ഷമായ പ്രതികരണവുമായി നരേന്ദ്ര മോദി രം​ഗത്ത് എത്തി. ഇന്ത്യയിലെ പ്രതിപക്ഷ സംഘം 'ഹിന്ദു ശക്തി'യെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. ''ശക്തി എന്നാല്‍ എനിക്ക് അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയുമൊക്കെ 'ശക്തി'യുടെ ഒരു രൂപമാണ്. ഞാൻ അവരെ 'ശക്തി'യുടെ രൂപത്തിൽ ആരാധിക്കുന്നു. ഭാരത മാതാവിന്റെ വിശ്വാസിയാണ് ഞാൻ. അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്കു വേണ്ടി എന്റെ ജീവൻ വെടിയാൻ വരെ ഞാന്‍ തയാറാണ്.'' എന്നായിരുന്നു രാഹുലിനുള്ള മോദിയുടെ മറുപടി. മോദിയുടെ പരാമർശത്തെ തുടര്‍ന്ന് പല ബിജെപി നേതാക്കളും രാഹുല്‍ സ്ത്രീകളെ അപമാനിച്ചു എന്ന ആരോപണവുമായി മുന്നോട്ട് വന്നു.

എന്നാല്‍ 'ശക്തി'യെക്കുറിച്ചുള്ള തൻ്റെ പരാമർശം മതപരമല്ലെന്ന വിശദീകരണവുമായി രാഹുല്‍ രം​ഗത്ത് എത്തി. അഴിമതി, അസത്യം തുടങ്ങിയ നിഷേധാത്മക ശക്തികളുടെ പ്രതീകമായാണ് താന്‍ ശക്തി എന്ന് ഉപയോഗിച്ചതെന്ന് രാഹുല്‍ വ്യക്തമാക്കി. താന്‍ പറഞ്ഞത് സത്യമാണെന്ന് മോദിക്ക് അറിയാവുന്നതിനാല്‍ തന്‍റെ വാക്കുകളെ ഏതെങ്കിലും വിധത്തിൽ വളച്ചൊടിക്കാനാണ് മോദിയുടെ ശ്രമം എന്ന് രാഹുല്‍ എക്സില്‍ കുറിച്ചു. "ഞാൻ സംസാരിക്കുന്ന 'ശക്തി' മതമല്ല, മറിച്ച് അനീതിയുടെയും അസത്യത്തിന്‍റെയും അഴിമതിയുടെയും ശക്തിയാണ്. അത്തരമൊരു ശക്തിയാണ് ഇന്ന് ഇന്ത്യയുടെ ശബ്ദം. ഇന്ത്യയുടെ സ്ഥാപനങ്ങൾ, സിബിഐ, ഐടി, ഇഡി, തിരഞ്ഞെടുപ്പ് കമ്മീഷൻ, മാധ്യമങ്ങൾ, ഇന്ത്യൻ വ്യവസായം തുടങ്ങിയവയെല്ലാം ആ ശക്തിയുടെ പിടിയിലാണ്. ബാങ്കുകളിലെ കോടിക്കണക്കിനു രൂപയുടെ വായ്പ എഴുതിത്തള്ളാൻ മോദിക്കു ശക്തിയുണ്ട്. എന്നാൽ, ലോൺ അടയ്ക്കാനാവാതെ ഒട്ടേറെ കർഷകർ ജീവനൊടുക്കുകയാണ്." രാഹുല്‍ പറയുന്നു.

ഹിന്ദു ശക്തിയെ ഇല്ലാതാക്കാനാണ് ഇന്‍ഡ്യ സംഖ്യത്തിന്‍റെ ശ്രമം എന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെയും കോൺഗ്രസ് പ്രതികരിച്ചു. രാജ്യം ഭരിക്കുന്നത് 'അസൂരി ശക്തി' (പൈശാചിക ശക്തി) ആണോ 'ദൈവിക് ശക്തി' (ദിവ്യശക്തി) ആണോ എന്ന് തിരഞ്ഞെടുപ്പ് തീരുമാനിക്കുമെന്ന് മോദി പറഞ്ഞിരുന്നു. എന്നാല്‍ രാഹുൽ ഗാന്ധി 'അസൂരി ശക്തി'യെ ആക്രമിച്ചതിന് ശേഷം പ്രധാനമന്ത്രി അസ്വസ്ഥനാണ്, ബിജെപി മുഴുവൻ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര പറഞ്ഞു. ഈ രാജ്യം പൈശാചിക ശക്തിയാൽ അല്ല, ഇനി ദൈവിക ശക്തിയാൽ ആയിരിക്കും നയിക്കപ്പെടുകയെന്നും അദ്ദേഹം കാട്ടിചേർത്തു. "കത്വയിലും ഉന്നാവോയിലും ഹത്രസിലും ബലാത്സംഗ കേസ് പ്രതികള്‍ക്കു വേണ്ടി ബിജെപി മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമ്പോൾ നാരിശക്തിയെ ആരാധിക്കേണ്ടതിനെ കുറിച്ച് നിങ്ങള്‍ ഓർത്തില്ലേ? മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി ഓടിച്ചപ്പോള്‍ ഏത് ശക്തിയാണ് നിങ്ങളെ നിശബ്ദരാക്കിയത്? എന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്ത് തിരഞ്ഞെടുപ്പ് ചൂട് കനക്കുമ്പോള്‍ ആരോപണപ്രത്യാരോപണങ്ങളും ശക്തമാക്കിയിരിക്കുകയാണ് നേതാക്കള്‍ .

‘ശക്തി’ പരാമർശത്തിന്‍റെ ശക്തി; ഉദ്ദേശിച്ചത് അധികാരത്തെയെന്ന് രാഹുൽ, സ്ത്രീകളെ അപമാനിച്ചെന്ന് മോദി
ബിജെപിക്ക് കോടികൾ സ്വീകരിക്കാൻ ചട്ടം മറികടന്ന് സര്‍ക്കാര്‍; നടപടി കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com