ഡൽഹി: മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിങിനും കോൺഗ്രസ് നേതാവ് നരസിംഹ റാവുവിനും ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥനും രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന. ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായ ചരൺ സിങ് കര്‍ഷകര്‍ക്ക് വേണ്ടി രാഷ്ട്രീയമായ ഇടപെടല്‍ നടത്തിയ നേതാവാണ്. കാർഷിക പ്രതിസന്ധിയും രാജ്യത്തിന്റെ പട്ടിണിയും അകറ്റുന്നതിന് കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ശാസ്ത്രജ്ഞനാണ് എം എസ് സ്വാമിനാഥൻ. ഭാരതരത്ന ലഭിക്കുന്ന ആദ്യ മലയാളി കൂടിയാണ് അദ്ദേഹം. ഇന്ത്യയുടെ ഒമ്പതാം പ്രധാനമന്ത്രിയായ നരസിംഹ റാവുവാണ് രാജ്യത്ത് നവലിബറൽ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് മുൻകൈ എടുത്തത്.
ചരണ്‍ സിംഗിൻ്റെ ജന്മദിനമാണ് ദേശീയ കര്‍ഷകദിനമായി ആചരിക്കുന്നത്. ഉത്തര്‍പ്രദേശ് പോലൊരു സംസ്ഥാനത്ത് ഓരോരുത്തര്‍ക്കും കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ അളവ് ഗണ്യമായി കുറച്ചുകൊണ്ടുള്ള ലാന്‍ഡ് ഹോള്‍ഡിംങ് ആക്റ്റ്- 1960 രൂപപ്പെടുത്താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അസാധാരണ ധൈര്യം കാണിച്ച വ്യക്തിയായിരുന്നു ചരണ്‍ സിംഗ്. രാഷ്ട്രീയമായി മാത്രമായിരുന്നില്ല വൈജ്ഞാനികമായും കര്‍ഷക വിഷയങ്ങളെ ചൗധരി ചരൺ സിംഗ് അഭിസംബോധന ചെയ്തിരുന്നു. 'ജമീന്ദാരി ഉന്മൂലനം', 'ജോയിന്റ് ഫാമിംഗ് എക്‌സ്-റേഡ്', 'ഇന്ത്യയുടെ ദാരിദ്ര്യവും അതിന്റെ പരിഹാരവും', 'കര്‍ഷക ഉടമസ്ഥാവകാശം അല്ലെങ്കില്‍ തൊഴിലാളികള്‍ക്ക് ഭൂമി', 'വിഭജനം തടയല്‍' തുടങ്ങി നിരവധി പുസ്തകങ്ങളും ലഘുലേഖകളും ചൗധരി ചരൺ സിംഗ് രചിച്ചിട്ടുണ്ട്.
ലോക ഹരിത വിപ്ലവത്തിന്റെ പിതാവായ, നൊബേല്‍ സമ്മാന ജേതാവ് നോര്‍മ്മന്‍ ഡി ബോര്‍ലോഗുമായി ചേര്‍ന്ന് സ്വാമിനാഥന്‍ വികസിപ്പിച്ചെടുത്ത പുതിയ ഗോതമ്പ് വിത്തിനങ്ങള്‍ രാജ്യത്തിന്റെ കാര്‍ഷിക സാമ്പത്തിക മേഖലയെ ചെറുതായൊന്നുമല്ല പിടിച്ചുയര്‍ത്തിയത്. മെക്‌സിക്കന്‍ ഗോതമ്പ് ഇനങ്ങളെ ഇന്ത്യന്‍ കാലാവസ്ഥയ്ക്കനുയോജ്യമായ രീതിയിലേക്ക് മാറ്റി, പഞ്ചാബില്‍ ഈ വിത്തിറക്കി നൂറ് മേനി വിളവെളുടുത്തതോടെ അദ്ദേഹം ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവായി.
സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നരസിംഹ റാവു ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്നു. പിന്നീട് ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ വഹിച്ചു. പിന്നീട് രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ആന്ധപ്രദേശിൽ നിന്നും, ദക്ഷിണേന്ത്യയിൽ നിന്നു തന്നെയും പ്രധാനമന്ത്രിപദത്തിലേക്കെത്തുന്ന ആദ്യത്തെ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.