ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റിൽ വിറങ്ങലിച്ച് ചെന്നൈ നഗരം. നഗരവീഥികളെല്ലാം വെള്ളത്തിനടിയിലായി. ചെന്നൈ മേഖലയിൽ ആറ് ഡാമുകൾ ശേഷിയുടെ 98 ശതമാനവും നിറഞ്ഞു. മരണസംഖ്യ ആറായി. പുലർച്ചെ മൂന്ന് മണി മുതൽ തുടങ്ങിയ മഴ നിർത്താതെ പെയ്യുകയാണ്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുവെന്ന് ജലവിഭവ സെക്രട്ടറി അറിയിച്ചു.
വൈദ്യുതി ബന്ധം നിലച്ചതിനാൽ ദുരിതമെന്ന് ചെന്നൈ മലയാളികൾ റിപ്പോർട്ടറിനോട് പറഞ്ഞു. പലയിടത്തും ഒരാൾ പൊക്കത്തിൽ വെള്ളമാണെന്നും മഴ കനത്താൽ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം ലഭിച്ചെന്നും വിദ്യാർത്ഥികൾ പറഞ്ഞു. റോഡിലൂടെ പോകുമ്പോൾ കാറിനകത്ത് വെള്ളം കയറിയെന്ന് ചെന്നൈയിൽ പൈലറ്റായ വൃന്ദ വ്യക്തമാക്കി. വിമാന സർവീസുകൾ തുടങ്ങാൻ വൈകുമെന്നും പൈലറ്റ് വൃന്ദ പറഞ്ഞു.
ചെന്നൈ വിമാനത്താവളം അടച്ചതിനാൽ കുടുങ്ങിയെന്ന് നടൻ ഹരീഷ് പേരടി റിപ്പോർട്ടറിനോട് പറഞ്ഞു. മണിക്കൂറുകളായി കനത്ത മഴ തുടരുന്നു. നിലവിൽ റൂമിലേക്ക് മാറ്റിയെങ്കിലും എപ്പോൾ മടങ്ങാനാകുമെന്ന് അറിയില്ല. താഴ്ന്ന റോഡുകളിലെല്ലാം വെള്ളം കയറി. മഴ തുടരുന്നതിനാൽ വിമാന സർവീസുകൾ താറുമാറായെന്നും ഹരീഷ് പേരടി പറഞ്ഞു.
മഴ ശമിക്കും വരെ ജനങ്ങൾ വീടുകളിൽ തുടരണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകി. 4 ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നാളെ വർക്ക് ഫ്രം ഹോം അനുവദിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലുള്ളവരോടാണ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചത്. തിരുവള്ളൂരിൽ ഒറ്റപ്പെട്ടവരെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തി.
70 വർഷത്തിനിടയിലെ രൂക്ഷമായ മഴക്കെടുത്തിയെന്ന് തമിഴ്നാട് ജലവിഭവ വകുപ്പുമന്ത്രി വ്യക്തമാക്കി. റോഡിൽ നിർത്തിയിട്ട കാറുകൾ ഒഴുകിപ്പോയി. ചെന്നൈ -കൊൽക്കത്ത ദേശീയ പാതയിൽ രണ്ട് കിലോമീറ്റർ ദൂരം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.