
ന്യൂഡൽഹി: ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ സർക്കാരിൽ ആശയക്കുഴപ്പമുണ്ടെന്ന് എന്സിപി അധ്യക്ഷൻ ശരദ് പവാർ. മുൻ സർക്കാരുകളിൽ ഇത്തരമൊരു ആശയക്കുഴപ്പം താൻ കണ്ടിട്ടില്ലെന്നും രാജ്യത്തിന്റെ ചരിത്രത്തിലുടനീളം ഇന്ത്യയുടെ നയം എല്ലായ്പ്പോഴും ഇസ്രയേലിനെയല്ല, പലസ്തീനെ പിന്തുണച്ചുകൊണ്ടുള്ളതായിരുന്നുവെന്നും പവാർ പറഞ്ഞു. ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യുഎൻ ജനറൽ അസംബ്ലിയിലെ പ്രമേയത്തിൻ്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പലസ്തീൻ വിഷയത്തോടുള്ള ഇന്ത്യയുടെ നയത്തിലുണ്ടായ മാറ്റത്തെ വിമർശിച്ച പവാർ ആയിരക്കണക്കിന് ആളുകൾ പലസ്തീനിൽ മരിക്കുകയാണെന്നും പറഞ്ഞു.
ഗാസയിൽ ആക്രമണങ്ങൾ നടക്കുന്നു, ആശുപത്രികൾ ബോംബെറിയുന്നു. ഇന്ത്യ ഒരിക്കലും ഇതിനെ പിന്തുണച്ചിട്ടില്ല. സർക്കാരിന്റെ നയത്തിൽ ആകെ ആശയക്കുഴപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ-ഹമാസ് യുദ്ധത്തോടുള്ള കേന്ദ്രസർക്കാരിന്റെ പ്രതികരണത്തിനെതിരെ ശരദ് പവാർ സംസാരിക്കുന്നത് ആദ്യത്തെ തവണയല്ല.
ഒക്ടോബർ ഏഴിന് ഹമാസ്-ഇസ്രയേൽ ആക്രമണം ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ആക്രമണം നടന്ന ദിവസം സമൂഹമാധ്യമമായ എക്സിലൂടെയാണ് പ്രതികരിച്ചത്. 'ഇസ്രയേലിലെ ഭീകരാക്രമണ വാർത്തയിൽ ഞെട്ടിപ്പോയി. പ്രാർത്ഥനകൾ നിരപരാധികളായ ഇരകളോടും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയാണ്. പ്രയാസകരമായ ഈ സാഹചര്യത്തിൽ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു അദ്ദേഹം കുറിച്ചത്.
'ഞെട്ടലും ലജ്ജയുമുണ്ടായി'; യുഎൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ പ്രിയങ്ക ഗാന്ധി