

ലോകപ്രശസ്തമായ ഹാർവാർഡ് യൂണിവേഴ്‌സിറ്റി തങ്ങളുടെ ക്രിപ്‌റ്റോകറൻസി നിക്ഷേപത്തിൽ വലിയ മാറ്റം വരുത്തുന്നു. സർവ്വകലാശാലയുടെ നിക്ഷേപ വിഭാഗമായ ഹാർവാർഡ് മാനേജ്‌മെന്റ് കമ്പനി, ബിറ്റ്‌കോയിനിലുള്ള തങ്ങളുടെ നിക്ഷേപം ഭാഗികമായി പിൻവലിച്ച് എതെറിയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് റിപ്പോർട്ടുകൾ. പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ബിറ്റ്‌കോയിൻ വിഹിതത്തിൽ കുറവ്
2025-ന്റെ അവസാന പാദത്തിൽ, ഐഷെയേഴ്‌സ് ബിറ്റ്‌കോയിൻ ട്രസ്റ്റിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം ഹാർവാർഡ് 21 ശതമാനം കുറച്ചു. മൂന്നാം പാദത്തിൽ 6.81 ദശലക്ഷം ഓഹരികളുണ്ടായിരുന്നത് വർഷാവസാനത്തോടെ 5,353,612 ആയി കുറഞ്ഞു.
എങ്കിലും, സർവ്വകലാശാലയുടെ ഏറ്റവും വലിയ പരസ്യമായ നിക്ഷേപം ഇപ്പോഴും ബിറ്റ്‌കോയിനിൽ തന്നെയാണ്. 2025 ഡിസംബർ 31-ലെ കണക്കനുസരിച്ച് ഏകദേശം 265.8 മില്യൺ ഡോളറിന്റെ മൂല്യം ഈ നിക്ഷേപത്തിനുണ്ട്.
ബിറ്റ്‌കോയിൻ കുറച്ചത് ആത്മവിശ്വാസമില്ലാത്തതുകൊണ്ടല്ല
ബിറ്റ്‌കോയിനിൽ മാത്രം ഒതുങ്ങിനിൽക്കാതെ, മറ്റ് പ്രമുഖ ഡിജിറ്റൽ ആസ്തികളിലേക്കും നിക്ഷേപം വ്യാപിപ്പിക്കാനുള്ള സർവ്വകലാശാലയുടെ ദീർഘകാല തന്ത്രമായാണ് സാമ്പത്തിക വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രിപ്‌റ്റോ വിപണിയിൽ നടത്തുന്ന ഇത്തരം നീക്കങ്ങൾ ആഗോള നിക്ഷേപകർ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
ഹാർവാർഡ് , ബിറ്റ്‌കോയിൻ നിക്ഷേപത്തിൽ വരുത്തിയ കുറവ് ക്രിപ്‌റ്റോ വിപണിയിലുള്ള ആത്മവിശ്വാസക്കുറവായി കാണാനാവില്ലെന്ന് സാമ്പത്തിക വിദഗ്ധർ. ബിറ്റ്‌കോയിനെ കേവലം 'ഡിജിറ്റൽ സ്വർണ്ണമായി' മാത്രം കാണുന്നതിന് പകരം, കൂടുതൽ വൈവിധ്യമാർന്ന ക്രിപ്റ്റോ കറൻസികൾ കൈവശം വെക്കാൻ ആണ് സർവ്വകലാശാല ഇപ്പോൾ ശ്രമിക്കുന്നത്.
2025 ഒക്ടോബറിൽ ബിറ്റ്‌കോയിൻ വില എക്കാലത്തെയും ഉയർന്ന നിരക്കായ 125,000 ഡോളറിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് 68,000 ഡോളറിന് താഴേക്ക് ഇടിഞ്ഞു. വിപണിയിലെ ഈ വലിയ മാറ്റങ്ങൾക്കിടയിലാണ് ഹാർവാർഡ് തങ്ങളുടെ നിക്ഷേപ പോർട്ട്‌ഫോളിയോയിൽ പുനഃക്രമീകരണം നടത്തിയത് എന്ന കാര്യം ശ്രദ്ധേയം.

ക്രിപ്റ്റോ കറൻസി നിക്ഷേപം സ്വർണത്തേക്കാൾ അധികം
ആഗോള ടെക് ഭീമന്മാരായ ആൽഫബെറ്റ് (ഗൂഗിൾ), ആമസോൺ, മൈക്രോസോഫ്റ്റ് എന്നിവയിൽ ഹാർവാർഡിനുള്ള ഓഹരി പങ്കാളിത്തത്തേക്കാൾ വലുതാണ് അവരുടെ ഇപ്പോഴത്തെ ക്രിപ്‌റ്റോകറൻസി നിക്ഷേപം .കൂടാതെ, എസ്.പി.ഡി.ആർ ഗോൾഡ് ട്രസ്റ്റ് വഴി ഹാർവാർഡ് സ്വർണ്ണത്തിൽ നടത്തിയിട്ടുള്ള നിക്ഷേപത്തേക്കാളും ഉയർന്നതാണ് നിലവിലെ ക്രിപ്‌റ്റോ വിഹിതം. വൻകിട സ്ഥാപനങ്ങളുടെ നിക്ഷേപ പോർട്ട്‌ഫോളിയോകളിൽ ക്രിപ്‌റ്റോകറൻസികൾക്ക് ലഭിക്കുന്ന വർദ്ധിച്ചുവരുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്.
സ്വർണ്ണത്തിലും ബിറ്റ്‌കോയിനിലും നടത്തിയ വൻകിട നിക്ഷേപങ്ങൾക്ക് പുറമെ, ആഗോള സാങ്കേതിക വിദ്യാരംഗത്തും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനൊരുങ്ങി ഹാർവാർഡ് മാനേജ്‌മെന്റ് കമ്പനി. ഹാർവാർഡ് പുറത്തുവിട്ട ഏറ്റവും പുതിയ 13F ഫയലിംഗിലാണ് നിക്ഷേപ തന്ത്രങ്ങളിലെ ഈ മാറ്റം വ്യക്തമാകുന്നത്. വൻകിട ടെക് കമ്പനികളിലും എഐ അധിഷ്ഠിത ഓഹരികളിലുമാണ് സർവ്വകലാശാല ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മൈക്രോസോഫ്റ്റിൽ റെക്കോർഡ് നിക്ഷേപം
ഹാർവാർഡിന്റെ നിക്ഷേപ പോർട്ട്‌ഫോളിയോയിൽ നിലവിൽ ഏറ്റവും വലിയ വിഹിതമുള്ളത് മൈക്രോസോഫ്റ്റ് കോർപ്പറേഷനിലാണ്. മുൻ പാദത്തെ അപേക്ഷിച്ച് 48 ശതമാനം വർദ്ധനവോടെ 6,23,300 ഓഹരികളാണ് ഹാർവാർഡ് ഇപ്പോൾ കൈവശം വെച്ചിരിക്കുന്നത്. എഐ മേഖലയിൽ മൈക്രോസോഫ്റ്റ് നടത്തുന്ന മുന്നേറ്റങ്ങളാണ് ഈ നിക്ഷേപത്തിന് പിന്നിലെ പ്രധാന ഘടകം.

എൻവിഡിയയോടുള്ള പ്രിയം കൂടുന്നു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകളുടെ നിർമ്മാണത്തിൽ ആഗോളാധിപത്യമുള്ള എൻവിഡിയയിലെ ഓഹരി പങ്കാളിത്തം ഹാർവാർഡ് 30 ശതമാനം വർദ്ധിപ്പിച്ചു. പുതുതായി 2,69,000 ഓഹരികളാണ് സർവ്വകലാശാല വാങ്ങിക്കൂട്ടിയത്. ജനറേറ്റീവ് എഐ ഇൻഫ്രാസ്ട്രക്ചർ രംഗത്തെ എൻവിഡിയയുടെ കുതിപ്പ് നിക്ഷേപകർക്ക് വലിയ പ്രതീക്ഷ നൽകുന്നു എന്നതിന്റെ തെളിവുകൂടിയാണിത്.
Content Highlights: Harvard University is shifting part of its cryptocurrency investment from Bitcoin to Ethereum