

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ കാര്‍ഷിക ഇനങ്ങളും പാലുല്‍പ്പന്നങ്ങളും ഉള്‍പ്പെടില്ലെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍. കരാറിന്റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തിറക്കും. കരാര്‍ പ്രകാരം, ഇന്ത്യയ്ക്ക് മേലുള്ള 25% പരസ്പര താരിഫ് 18% ആയി കുറയ്ക്കാനും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന 25% അധിക പിഴ തീരുവ പൂര്‍ണ്ണമായും നീക്കം ചെയ്യാനും യുഎസ് സമ്മതം അറിയിച്ചു.

മികച്ച അവസരമൊരുക്കി ഇന്ത്യ
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച അവസരമാണ് യുഎസുമായുള്ള വ്യാപാര കരാറിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്നത്. യുഎസ് വ്യാപാര കരാറില്‍ ഇന്ത്യയുടെ സെന്‍സിറ്റീവ് മേഖലകളായ കൃഷി, ക്ഷീര ഉല്‍പ്പന്നങ്ങള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഇന്ത്യ, റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്നും വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നത് വര്‍ദ്ധിപ്പിക്കുമെന്നും യുഎസില്‍ നിന്നുള്ള മൊത്ത വാങ്ങലുകള്‍ വര്‍ദ്ധിപ്പിക്കുമെന്നുമുള്ള ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ല.
ഇന്നലെ ഭരണ-പ്രതിപക്ഷ പോരിനെ തുടര്‍ന്ന് പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ വ്യാപാര കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ സഭയില്‍ അറിയിച്ചില്ല. പത്രസമ്മേളനത്തിലൂടെയാണ് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ എങ്ങനെ ചുരുളഴിയുന്നു?
യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യക്ക് മേലുള്ള പിരിമുറുക്കങ്ങള്‍ വര്‍ദ്ധിച്ചിരുന്നു. യുഎസുമായി കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറായിരുന്ന ഇന്ത്യ പിന്നീട് കുത്തനെയുള്ള തീരുവകള്‍ നേരിടേണ്ടി വന്നു. ട്രംപിന്റെ രണ്ടാം ഭരണകാലത്തെ തീരുവ വര്‍ദ്ധനക്ക് മുന്‍പ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് വളരെ കുറവായിരുന്നു. 2025ന് മുന്‍പ് ശരാശരി 2.5% മുതല്‍ 3.4% വരെ മാത്രമേ ഇറക്കുമതി നികുതി ഉണ്ടായിരുന്നുള്ളൂ. ട്രംപ് രണ്ടാമത് അധികാരത്തില്‍ വന്നതിനു ശേഷം ഇരു രാജ്യങ്ങളും കരാറില്‍ ഏര്‍പ്പെടാന്‍ ചര്‍ച്ചകള്‍ നടത്തി.
2025 മാര്‍ച്ചില്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ യുഎസ് പ്രതിനിധികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും, ഏപ്രില്‍ 2ന് ട്രംപ് 26% ഇറക്കുമതി നികുതി ഏര്‍പ്പെടുത്തിയത് ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായി. ഔദ്യോഗിക ചര്‍ച്ചകള്‍ വീണ്ടും ജൂണ്‍ വരെ മുന്നോട്ട് പോയതിനു ശേഷം ജൂലൈ 31-ന് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 25% നികുതി ഏര്‍പ്പെടുത്തി. തൊട്ടുപിന്നാലെ, റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുന്നതിനാല്‍ പിഴയായി 25% അധിക താരിഫ് കൂടി ചുമത്തി. ഇതോടെ ഭൂരിഭാഗം ഇന്ത്യന്‍ കയറ്റുമതികള്‍ക്കുമുള്ള നികുതി 50% ആയി ഉയര്‍ന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ വലിയ പ്രതിസന്ധിയിലാക്കി. മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ശേഷം ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിച്ചതാണ് ചരിത്രപരമായ ഈ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

കരാര്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ കരാറിന്റെ അവസാന ഘട്ട പ്രവര്‍ത്തനങ്ങളിലാണ്. കരാറിന്റെ അന്തിമ ധാരണയിലെത്തി കഴിഞ്ഞാല്‍, സംയുക്ത പ്രസ്താവന അന്തിമമാക്കുകയും സാങ്കേതിക പ്രക്രിയകള്‍ പൂര്‍ത്തിയാകുകയും ചെയ്യും.
Content Highlights: US agrees to slash the reciprocal tariff on India to 18% and completely remove the 25% penalty duty on Russian oil imports