
അസമിൽ അമ്പതോളം സിസേറിയൻ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ. അസമിലെ സിൽചാറിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സിൽചാറിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി രണ്ട് പതിറ്റാണ്ടായി ജോലി ചെയ്ത് വരികയായിരുന്നു പുലോക് മലക്കാർ എന്ന വ്യാജ ഡോക്ടർ. ഇയാൾ ഈ കാലയളവിൽ നടത്തിയത് അമ്പതോളം സി സെക്ഷനുകളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഓപ്പറേഷൻ തിയേറ്ററിൽ ഒരു സിസേറിയൻ നടക്കുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. ഇയാളെ കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇയാളുടെ രേഖകളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി. ഇതോടെയാണ് ഈ രേഖകളെല്ലാം വ്യാജമാണെന്ന് മനസിലായത്. വർഷങ്ങളായി ഇയാളുടെ പരിപാടി ഇതാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
അസമിലെ ശ്രീഭൂമി സ്വദേശിയായ ഇയാളെ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നുമൽ മഹട്ട വ്യക്തമാക്കി. വ്യാജ ഡോക്ടർമാരെ പിടികൂടാൻ പ്രത്യേക സംഘത്തെ തന്നെ സജ്ജമാക്കിയിരിക്കുകയാണ് അസമിപ്പോൾ. ഇതിനിടെയാണ് ഇയാൾ പിടിയിലായത്.
ഇതുവരെ പത്തോളം കേസുകളാണ് വ്യാജ ഡോക്ടർമാരുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ലക്ഷ്യമിട്ടാണ് ഇവർ പ്രവർത്തിക്കുന്നത്.
Content Highlights: Fake doctor who performed about 50 cesarean sections arrested in Assam