ഒരേ പേര്: ജാമ്യം ലഭിച്ച പ്രതിക്കുപകരം ബലാത്സംഗക്കുറ്റം ചെയ്ത ആളെ മോചിപ്പിച്ചു;പുലിവാല്‍ പിടിച്ച് പൊലീസ്

ഒരേ പേരുള്ള തടവുപുള്ളികളില്‍ തെറ്റായ വ്യക്തിയെ മോചിപ്പിച്ചതിന്റെ പേരില്‍ ജയിലിലെ അഞ്ചുജീവനക്കാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്.

dot image

രു പേരിലെന്തിരിക്കുന്നു എന്ന് ഫരീദാബാദ് ജയിലധികൃതര്‍ ഇനി പറയില്ല. ഒരേ പേരിലുള്ള രണ്ടു പ്രതികളുണ്ടായതിന്റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ജയിലധികൃതര്‍. ഒരേ പേരുള്ള തടവുപുള്ളികളില്‍ തെറ്റായ വ്യക്തിയെ മോചിപ്പിച്ചതിന്റെ പേരില്‍ ജയിലിലെ അഞ്ചുജീവനക്കാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്.

ഫരീദാബാദിലെ നീംക ജയിലില്‍ നിതേഷ് എന്നുപേരായ രണ്ടുതടവുപുള്ളികളാണ് ഉണ്ടായിരുന്നത്. ഇരുവരുടെയും പിതാക്കന്മാരുടെ പേരും ഒരുപോലെയായിരുന്നു. എന്നാല്‍ ചെയ്ത കുറ്റകൃത്യങ്ങളാകട്ടെ രണ്ടുധ്രുവങ്ങളിലുള്ളതും. ഒരാള്‍ അതിക്രമിച്ചുകയറിയ കുറ്റത്തിനാണ് തടവില്‍ കിടന്നിരുന്നതെങ്കില്‍ മറ്റേയാള്‍ ബലാത്സംഗക്കുറ്റത്തിനാണ് തടവ് ശിക്ഷ അനുഭവിച്ചിരുന്നത്.

അതിക്രമിച്ചുകയറിയ നിതേഷിനെ മോചിപ്പിക്കുന്നതിനുപകരം ബലാത്സംഗക്കുറ്റം ചുമത്തിയ നിതേഷിനെയാണ് ജയില്‍ അധികൃതര്‍ മോചിപ്പിച്ചത്. ഇയാളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ പിടിഐയോട് പറഞ്ഞു.

2021 ഒക്ടോബറിലാണ് 27കാരനായ നിതേഷ് പാണ്ഡെയെ 9 വയസ്സുപ്രായമുളള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റുചെയ്തത്. രവീന്ദര്‍ പാണ്ഡെ എന്നാണ് ഇയാളുടെ പിതാവിന്റെ പേര്. വീട്ടില്‍ അതിക്രമിച്ചുകയറിയതിന് അറസ്റ്റിലായ നിതീഷിന് 24 വയസ്സാണ് പ്രായം. ഇയാളുടെ അച്ഛന്റെ പേരും രവീന്ദര്‍ എന്നാണ്. ഇയാളെ ഞായറാഴ്ചയാണ് ജയിലില്‍ എത്തിച്ചത്. തിങ്കളാഴ്ച ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. തുടര്‍ന്ന് ഇയാളെ മോചിപ്പിക്കുന്നതിന് പകരം ആളുമാറി ജയില്‍ അധികൃതര്‍ ബലാത്സംഗക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന നിതേഷിനെ മോചിപ്പിക്കുകയായിരുന്നു.

നിതേഷ് പാണ്ഡെയ്‌ക്കെതിരെ വ്യക്തിത്വം മറച്ചുവച്ചതിന് പരാതി സദര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു. തെറ്റായ ആളുടെ ജയില്‍ മോചനത്തെ തുടര്‍ന്ന് സൂപ്രണ്ട് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

Content Highlights: Mistaken Identity Lands Rape Accused on Streets, 5 Jail Employees Suspended

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us