ബിബിസി ഡോക്യുമെന്ററി: നിരോധനം ജനാധിപത്യ വിരുദ്ധ നിലപാടെന്ന് എം വി ഗോവിന്ദന്
ഡോക്യുമെന്ററി പ്രദര്‍ശനം തടയുന്നതിനെതിരെ ജനകീയ പ്രതിരോധം വേണമെന്നും എം വി ഗോവിന്ദന്.
24 Jan 2023 1:54 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ജനാധിപത്യ സമൂഹത്തില്‍ ആശയങ്ങള്‍ നിഷേധിക്കരുത്. ആശയങ്ങള്‍ നിഷേധിച്ചാല്‍, നിഷേധിക്കുന്ന ആശയങ്ങളോടാണ് ജനങ്ങള്‍ക്ക് പ്രതിപത്തി വരിക. ഡോക്യുമെന്ററി പ്രദര്‍ശനം തടയുന്നതിനെതിരെ ജനകീയ പ്രതിരോധം വേണമെന്നും എം വി ഗോവിന്ദന് ആവശ്യപ്പെട്ടു.
വിലക്കിനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു ഡോക്യുമെന്ററി നിരോധിക്കുന്നതിന് 'അടിയന്തര' അധികാരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ സ്വഭാവം എന്താണെന്നു പുറത്തുവന്നിരിക്കുകയാണ്. 2002ലെ കലാപത്തില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ പങ്കിനെ കുറിച്ച് ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ ഡോക്യുമെന്ററി കാണുന്നതില്‍ നിന്നും അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ നിന്നും ജനങ്ങളെ വിലക്കുന്നതെന്തിനാണെന്ന് യെച്ചൂരി ചോദിച്ചു.
അതേസമയം, 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' ഡോക്യുമെന്ററി ഡിവൈഎഫ്ഐയും എസ്എഫ്ഐയും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിച്ചു. ഡോക്യുമെന്ററിക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതോടെയാണ് സംസ്ഥാന വ്യാപക പ്രദര്‍ശനവുമായി ഡിവൈഎഫ്ഐയും എസ്എഫ്ഐയും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയത്. ഗുജറാത്ത് വംശഹത്യയിലെ മോദിയുടെ പങ്ക് പറയുന്നതായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യഭാഗം. അധികാരം നിലനിര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെ കുറിച്ചാണ് രണ്ടാംഭാഗമെന്ന് ബിബിസി നേരത്തെ വ്യക്തമാക്കിയിരുന്നു.