'അനുഭവങ്ങളുടെ കരുത്തില്‍ പാകപ്പെട്ട നേതാവ്'; കോടിയേരിയെ കുറിച്ച് ശൈലജ ടീച്ചര്‍
''ഏത് പ്രതിസന്ധികള്‍ക്ക് നടുവിലും മുഖത്തെ ചിരി മാറ്റി വയ്ക്കാതെ പരിഹാരം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.''
2 Oct 2022 12:28 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഏത് പ്രതിസന്ധികള്‍ക്ക് നടുവിലും മുഖത്തെ ചിരി മാറ്റി വയ്ക്കാതെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കെകെ ശൈലജ. തുടര്‍ ഭരണം നേടിയെടുക്കുന്ന നിലയിലേക്ക് പാര്‍ട്ടിയെയും മുന്നണിയെയും സജ്ജമാക്കുന്നതില്‍ കോടിയേരിയുടെ പങ്ക് നിര്‍ണായകമാണ്. മന്ത്രിയായി ചുമതല ഏറ്റെടുത്തപ്പോഴും പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്കി പ്രതിസന്ധി ഘട്ടങ്ങളില്‍ കരുത്തായി നിന്ന സഖാവാണ് കോടിയേരിയെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
കേരള പൊലീസില്‍ നാഴികക്കല്ലായ നിരവധി മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ്. സിവില്‍ പൊലീസ് ഓഫീസര്‍ എന്ന വിളിപ്പേര് പൊലീസുകാര്‍ക്ക് നല്‍കിയത് അദ്ദേഹമാണെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.
കെകെ ശൈലജയുടെ വാക്കുകള്‍: ''പ്രിയപ്പെട്ട സഖാവ് കോടിയേരി വിട പറഞ്ഞിരിക്കുന്നു. പൊരുത്തപ്പെടാന്‍ ഏറെ പ്രയാസമുള്ളെരു വിയോഗ വാര്‍ത്തയാണ് സഖാവിന്റേത്. സൗമ്യതയും, കാര്‍ക്കശ്യവും, നേതൃപാഠവവും ഒരുപോലെ സമന്വയിച്ച കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥാ കാലം തൊട്ടിങ്ങോട്ട് കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തില്‍ ഇടപെട്ട് വളര്‍ന്ന് വന്ന കോടിയേരി അനുഭവങ്ങളുടെ കരുത്തില്‍ പാകപ്പെട്ട നേതാവാണ്. ഏത് പ്രതിസന്ധികള്‍ക്ക് നടുവിലും മുഖത്തെ ചിരി മാറ്റി വയ്ക്കാതെ പരിഹാരം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.''
''കേരള പൊലീസില്‍ നാഴികക്കല്ലായ നിരവധി മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് സഖാവ് കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ്. സിവില്‍ പൊലീസ് ഓഫീസര്‍ എന്ന വിളിപ്പേര് പൊലീസുകാര്‍ക്ക് നല്‍കിയത് അദ്ദേഹമാണ്. സ്റ്റുഡന്റ് പൊലീസ്, ജനമൈത്രി പൊലീസ്, തണ്ടര്‍ബോള്‍ട്ട് കമാന്റോ ബറ്റാലിയന് ഉള്‍പ്പെടെ കേരളത്തിന്റെ പൊലീസ് സേനയെ കൂടുതല്‍ ജനകീയവും കാര്യക്ഷമവുമാക്കുന്നതില്‍ നേതൃത്വം വഹിച്ചത് കോടിയേരിയായിരുന്നു. വ്യക്തിപരമായും ഏറെ അടുപ്പം സൂക്ഷിച്ച സഖാവാണ് കോടിയേരി അദ്ദേഹം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് ഞാന്‍ എസ്എഫ്ഐ യുടെ ഏരിയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമാകുന്നതും. മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുക്കുന്ന സമയത്ത് കോടിയേരി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു.''
''മന്ത്രിയായി ചുമതല ഏറ്റെടുത്തപ്പോഴും പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്കി പ്രതിസന്ധി ഘട്ടങ്ങളില്‍ കരുത്തായി നിന്ന സഖാവാണ് കോടിയേരി. ചരിത്രത്തില്‍ ആദ്യമായി തുടര്‍ ഭരണം നേടിയെടുക്കുന്ന നിലയിലേക്ക് പാര്‍ട്ടിയെയും മുന്നണിയെയും സജ്ജമാക്കുന്നതില്‍ കോടിയേരി സഖാവിന്റെ പങ്ക് നിര്‍ണായകമാണ്. കോടിയേരി പാര്‍ട്ടി സെക്രട്ടറിയും പിണറായി മുഖ്യമന്ത്രിയും ആയ കാലഘട്ടത്തില്‍ പാര്‍ട്ടിയുടെയും ഗവണ്മെന്റിന്റെയും പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപ്പിക്കുന്നതിന് സാധിച്ചുവെന്നതും രണ്ടാം പിണറായി സര്‍ക്കാറിന് അടിത്തറ പാകുന്നതില്‍ നിര്‍ണായകമായി. പ്രിയ സഖാവിന് ഹൃദയാഭിവാദ്യങ്ങളോടെ വിട...''