
തിരുവനന്തപുരം: സിദ്ദിഖിനെതിരായ കേസിൽ പുതിയ നീക്കവുമായി പൊലീസ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിനാണ് ചുമതല. ക്രൈംബ്രാഞ്ച് എസ് പി മധുസൂദനൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ക്രൈം ബ്രാഞ്ച് എസിപിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ എസ്എച്ച്ഒ, ഒരു വനിതാ എസ്ഐ എന്നിവർ സംഘത്തിലുണ്ട്. നടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. എം മുകേഷ് എംഎൽഎൽഎയ്ക്കെതിരായ കേസിലും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. എസ്പി പൂങ്കുഴലി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ചേർത്തല ഡിവൈഎസ്പി ബെന്നി കെവിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എല്ലാ കേസുകൾക്കും പ്രത്യേക സംഘം രൂപീകരിക്കാനാണ് തീരുമാനം.
അതേസമയം, തനിക്കെതിരെയുള്ള ലൈംഗികാതിക്ര ആരോപണ പരാതിയിൽ നടൻ സിദ്ദിഖ് എഫ്ഐആറിന്റെ പകർപ്പ് തേടി. പകർപ്പ് തേടിയുള്ള അപേക്ഷ സിദ്ദിഖ് അഭിഭാഷകൻ വഴി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. മുൻകൂർ ജാമ്യം തേടുന്നതിനായാണ് രേഖകളുടെ പകർപ്പിനുള്ള അപേക്ഷ സമർപ്പിച്ചതെന്നാണ് വിവരം. യുവനടി നടൻ സിദ്ധിഖിനെതിരെ നൽകിയ പരാതിയിൽ അന്വേഷണ സംഘത്തിന് നിർണ്ണായക തെളിവ് ലഭിച്ചിരുന്നു. ലെെംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലിൽ തന്നെ ഉണ്ടായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മസ്ക്കറ്റ് ഹോട്ടലിൽ നിന്നാണ് പൊലീസിന് നിർണായക തെളിവ് ലഭിച്ചത്. ഹോട്ടൽ രജിസ്റ്ററിൽ സിദ്ദിഖിന്റെ പേരുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. സന്ദർശക ഡയറിൽ നടിയുടെ പേരും ഉണ്ട്. എട്ട് വർഷം മുമ്പ് തിരുവനന്തപുരത്തെ ഹോട്ടലിൽവെച്ചു പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. പരാതിയിൽ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരുന്നു. ആരോപണത്തിൽ നടിക്കെതിരെയും സിദ്ദിഖ് പരാതി നൽകിയിട്ടുണ്ട് .ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതിൽ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നൽകിയിരുന്നത്.
സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയ യുവാവ് ഡിജിപിക്ക് നൽകിയ പരാതിയിൽ നാളെ മൊഴി രേഖപ്പെടുത്തും. മൊഴിമാറ്റാൻ സമർദ്ദമുണ്ടെന്നാണ് യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. ഡിജിപിക്കാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്. പ്ലസ്ടുവിന് പഠിക്കുമ്പോൾ കോഴിക്കോട് വെച്ച് 'ബാവുട്ടിയുടെ നാമത്തിൽ' എന്ന സിനിമ ലൊക്കേഷനിൽവെച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത് എന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നുമാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നിർദ്ദേശിച്ചു. മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് ആരോപിക്കുന്നു. പിന്നീട് അവസരം കിട്ടാതായതോടെ താൻ മാനസികമായി തളർന്നെന്നും മലയാളത്തിലെ ഒരു പ്രശസ്ത നടിയോട് പരാതി പറഞ്ഞെങ്കിലും അവർ കാര്യമായെടുത്തില്ലെന്നും യുവാവ് പറയുന്നു.