ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തു; മൂന്നുപേര്‍ അറസ്റ്റില്‍

വൈദികനെന്ന വ്യാജേനയാണ് കുര്യാക്കോസ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തു; മൂന്നുപേര്‍ അറസ്റ്റില്‍

തൊടുപുഴ: ഇസ്രയേലില്‍ ജോലിക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 50 കോടിയിലധികം രൂപ തട്ടിയെടുത്തെ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടമംഗലം ഊന്നുകല്‍ തളിച്ചിറയില്‍ ടി.കെ.കുര്യാക്കോസ് (58), മുരിക്കാശ്ശേരി ചിറപ്പുറത്ത് എബ്രഹാം(59), എബ്രഹാമിന്റെ ഭാര്യ ബീന (51) എന്നിവരെയാണ് മുരിക്കാശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്. ഒളിവിലായിരുന്ന ഒന്നാം പ്രതി കുര്യാക്കോസിനെ ആലുവയിലെ ലോഡ്ജില്‍ നിന്നും രണ്ടും മൂന്നും പ്രതികളെ തൊടുപുഴയില്‍ നിന്നുമാണ് അറസ്റ്റുചെയ്തത്.

അടിമാലിയില്‍ എം ആന്‍ഡ് കെ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന പേരില്‍ ഒരു വര്‍ഷം മുമ്പും പിന്നീട് മുരിക്കാശേരിയിലും എറണാകുളത്ത് തലക്കോടും ഓഫീസുകള്‍ തുറന്നാണ് മൂവരും തട്ടിപ്പു നടത്തിയത്. വിസയ്ക്കായി കേരളത്തിലെ വിവിധ ജില്ലകളിലെ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഒരു ലക്ഷം രൂപ മുതല്‍ 15 ലക്ഷം വരെയാണ് വാങ്ങിയത്.

പണം വാങ്ങിയ ഒരാള്‍ക്കുപോലും വിസ നല്‍കിയിട്ടില്ല. ഒരു വര്‍ഷം മുമ്പ് മുതല്‍ പണം വാങ്ങിയെങ്കിലും എല്ലാവരോടും അവധി പറയുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. 190 പേരുടെ പരാതികള്‍ ഇതിനോടകം എറണാകുളം ജില്ലയിലെ തലക്കോടും, ഇടുക്കിജില്ലയിലെ അടിമാലിയിലും മുരിക്കാശ്ശേരി സ്റ്റേഷനുകളിലുമായി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈദികനെന്ന വ്യാജേനയാണ് കുര്യാക്കോസ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com