
കോട്ടയം: നവ കേരള സദസുമായി ബന്ധപ്പെട്ട സായാഹ്ന നടത്തത്തിൽ കോട്ടയത്തെ എല്ലാ ആരോഗ്യവകുപ്പ് ജീവനക്കാരും പങ്കെടുക്കണമെന്ന് സർക്കുലർ. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസറാണ് ഇന്നലെ സർക്കുലർ ഇറക്കിയത്. എന്നാൽ നിർബന്ധമായും പങ്കെടുക്കണമെന്ന് നിലപാട് അംഗീകരിക്കില്ലെന്ന് കെജിഎംഒഎ.
കഴിഞ്ഞ ദിവസമാണ് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ സർക്കുലർ ഇറക്കിയത്. കോട്ടയത്ത് ഇന്ന് വൈകിട്ട് 4 30ന് സംഘടിപ്പിച്ചിരിക്കുന്ന സായാഹ്ന നടത്തത്തിൽ ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരും പങ്കെടുക്കണമെന്നാണ് നിർദ്ദേശം. മാത്രമല്ല നവ കേരള സദസ്സ് നടക്കുന്നതിനാൽ അത് കഴിയുംവരെ ഒരാൾക്കും അവധിയെടുക്കാൻ അനുമതി ഇല്ലെന്നും സർക്കുലറിൽ പറയുന്നു. അതേസമയം സായാഹ്ന നടത്തത്തിന് പോകുമ്പോൾ ആശുപത്രികളുടെ പ്രവർത്തനം എങ്ങനെയാണെന്നോ രോഗികളെ ആര് പരിചരിക്കും എന്നോ വ്യക്തമാക്കിയിട്ടില്ല.
'ജനങ്ങളിലുള്ള വിശ്വാസം കൊണ്ടാണ് പറവൂരില് കാണാമെന്ന് പറഞ്ഞത്'; സതീശനെ കടന്നാക്രമിച്ച് മുഖ്യമന്ത്രിആശുപത്രിയിലെ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന നിർദ്ദേശം അംഗീകരിക്കാനാകില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒയെ പറയുന്നു. താൽപര്യമുള്ളവർക്ക് പങ്കെടുക്കാം പക്ഷേ നിർബന്ധമായും പങ്കെടുക്കണമെന്ന സർക്കുലർ അംഗീകരിക്കില്ല. സർക്കാർ ജീവനക്കാരെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയും സർക്കുലർ ഇറക്കിയും പരിപാടിയിൽ പങ്കെടുപ്പിച്ചാണ് നവകേരള സദസിൽ ആളെ കൂട്ടുന്നതെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് കോട്ടയം ജില്ല മെഡിക്കൽ ഓഫീസറുടെ ഈ സർക്കുലർ വിവാദമാകുന്നത്.