സർവകലാശാല സെനറ്റില് ബിജെപി അംഗങ്ങള്; ഗവര്ണറുടെ നിർദ്ദേശം ജനാധിപത്യ വിരുദ്ധം: പി രാജീവ്

ചാൻസലറായ ഗവർണർ അധികാരദുർവിനിയോഗവും, രാഷ്ട്രീയ നിയമനവും നടത്തുകയാണെന്ന് മന്ത്രി ആരോപിച്ചു.

dot image

പാലക്കാട്: കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ബിജെപി അംഗങ്ങളെ ഗവര്ണര് നിർദ്ദേശിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് നിയമമന്ത്രി പി രാജീവ്. പാനലിന്റെ മുൻപിൽ സ്വതന്ത്രമായാണ് ചാൻസലറായ ഗവർണർ നിലപാട് എടുക്കേണ്ടത്. കേന്ദ്രസർക്കാരിന്റെ താൽപ്പര്യങ്ങളാണ് ഗവർണർ നോക്കുന്നതെന്നും പി രാജീവ് റിപ്പോർട്ടറിനോട് പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി സെനറ്റിൽ ബി ജെ പി പ്രതിനിധികളെത്തിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി പി രാജീവ്. ചാൻസലറായ ഗവർണർ അധികാരദുർവിനിയോഗവും, രാഷ്ട്രീയ നിയമനവും നടത്തുകയാണെന്ന് മന്ത്രി ആരോപിച്ചു. ബി ജെ പി അംഗങ്ങൾ ഉൾപ്പെടുന്ന പാനൽ കൊടുത്തവര് ആരെന്നും, അതിനു വേണ്ടി പ്രവർത്തിച്ചവര് ആരെന്നും ഗവർണർ വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത 18 പേരെ അംഗീകരിച്ചുകൊണ്ടുള്ള വൈസ് ചാൻസലറുടെ വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ലിസ്റ്റിൽ ഒന്പത് ബിജെപി പ്രതിനിധികളാണുള്ളത്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് സെനറ്റിൽ ബിജെപിക്ക് പ്രാതിനിധ്യം ലഭിക്കുന്നത്. നവംബർ 20 നാണ് ചാൻസലർ കൂടിയായ ഗവർണറുടെ സെക്രട്ടറി കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് 18 പേരുടെ ലിസ്റ്റ് അയച്ചത്. ഇതിൽ ഒന്പത് പേർ ബിജെപി പ്രതിനിധികളായിരുന്നു.

കാലിക്കറ്റ് സർവ്വകലാശാല സെനറ്റ്: ഗവർണറുടെ ലിസ്റ്റിന് അംഗീകാരം; ലിസ്റ്റിൽ 9 ബിജെപി പ്രതിനിധികള്

സാധാരണ ഗതിയിൽ ഗവർണറുടെ ലിസ്റ്റ് കിട്ടിയാൽ പിറ്റേ ദിവസം തന്നെ അംഗീകരിച്ച് വിജ്ഞാപനമിറക്കുകയാണ് പതിവെങ്കിലും ഒന്പത് ദിവസം കഴിഞ്ഞാണ് കാലിക്കറ്റ് വൈസ് ചാൻസലർ വിജ്ഞാപനമിറക്കിയത്. ഇതിനിടയിൽ വൈസ് ചാൻസലറുടെ ലിസ്റ്റിലുണ്ടായിരുന്ന ചിലർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. മാധ്യമ മേഖലയിൽ നിന്നുള്ള പ്രതിനിധി മാധ്യമ പ്രവർത്തകൻ അല്ലെന്ന് കാണിച്ചാണ് മാധ്യമ പ്രവർത്തകനായ വൈസ് ചാൻസലറുടെ ലിസ്റ്റിൽ നിന്നുള്ളയാൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ലിസ്റ്റ് സ്റ്റേ ചെയ്യാതെ വന്നതോടെ വൈസ് ചാൻസലർ വിജ്ഞാപനമിറക്കാൻ നിർബന്ധിതനാവുകയായിരുന്നു.

സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് ബിജെപി അംഗത്തെ കൊണ്ടുവരാനാണ് ഒന്പത് ബിജെപി സെനറ്റ് അംഗങ്ങളെ ഗവർണർ നോമിനേറ്റ് ചെയ്തതെന്നാണ് ഉയരുന്ന ആരോപണം. അധ്യാപകർ, കലാ പ്രവർത്തകർ, വ്യാപാരികൾ, വ്യവസായികൾ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, നിയമജ്ഞർ, സ്പോർട്സ് താരങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുടെ പ്രതിനിധികളെയാണ് സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us