
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ സംഘടനയെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സംഘടനായ യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ. ഇത്തരമൊരു സംഭവത്തെ തങ്ങൾ അറിഞ്ഞിട്ടില്ല. നഴ്സിങ് സംഘടനയുടെ കുടിപ്പക എന്നത് ചില മാധ്യമങ്ങൾ പടച്ചുവിടുന്ന വാർത്തയാണ്. ഇതിന് മുമ്പും ഇത്തരം വാർത്തകൾ സംഘടനയ്ക്കെതിരെ വന്നിട്ടുണ്ട്. എന്നാൽ അതെല്ലാം വ്യാജമെന്ന് തെളിഞ്ഞിട്ടുമുണ്ട്. ഇതിന് പിന്നിൽ വലിയ ശക്തിയുണ്ടെന്ന് യുഎൻഎ ഉറച്ച് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംശയങ്ങളില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനാലാണ് ഈ വാർത്തകൾക്ക് പിന്നിൽ വമ്പന്മാരുണ്ടെന്ന് സംഘടന സംശയിക്കുന്നത്. ആശുപത്രി മാനേജ്മെന്റുകള്ക്കും അവരുടെ സംഘടനകൾക്കും ഇതിൽ പങ്കുണ്ടോ എന്നും യുഎൻഎ സംശയിക്കുന്നുണ്ട്. യുഎൻഎ പത്തനംതിട്ട പ്രസിഡന്റ് കൂടിയായ കുട്ടിയുടെ പിതാവ് റെജിയെ സംഘടനയ്ക്ക് വിശ്വാസമാണെന്നും ജാസ്മിൻ ഷാ പറഞ്ഞു.
'പൊലീസ് തന്നെ ഉന്നം വയ്ക്കുന്നു, കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണം': ഓയൂരിലെ കുട്ടിയുടെ അച്ഛന് റെജിറെജിയെ സംബന്ധിച്ചിടത്തോളം ബിസിനസുകളോ മറ്റു വരുമാന സ്രോതസുകളോയില്ല, ആകെ വരുമാനം ആശുപത്രിയിൽ നിന്നുള്ള ശമ്പളം മാത്രമാണ്. അത്തരമൊരു വ്യക്തിയുടെ പേരിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. മകൾ നഷ്ടപ്പെട്ടു എന്ന് റെജി അറിയുന്നത് വളരെ വൈകിയാണ്. ആ സമയം ഏറെ മാനസിക സംഘർഷത്തിലും കരച്ചിലുമായിരുന്നു റെജി. അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ട മകളാണാവൾ. റെജിയുമായും കുടുംബവുമായും സംഘടനയ്ക്ക് ആത്മബന്ധമുണ്ട്. റെജിക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് സംഘടനയ്ക്ക് ഉറച്ച വിശ്വാസമുണ്ടെന്നും ജാസ്മിൻ ഷാ പറഞ്ഞു.