
കോട്ടയം: അഭിഭാഷകർ നടത്തിയ പ്രകടനത്തിൽ വനിതാ സിജെഎമ്മിനെതിരെ അസഭ്യവർഷം. വ്യാജരേഖയുണ്ടാക്കി പ്രതി ജാമ്യം നേടിയ സംഭവത്തിൽ അഭിഭാഷകനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ മുദ്രാവാക്യങ്ങളുമായി സിജെഎമ്മിനെതിരെ രംഗത്തെത്തിയത്. ഇതോടെ പ്രതിഷേധം വിവാദമായി.
10 വർഷം മുൻപ് നടന്ന സംഭവത്തിൽ ജില്ലയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. എം പി നവാബിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ദിവസം കോട്ടയത്ത് കോടതി കോംപ്ലക്സിൽ അഭിഭാഷകരുടെ പ്രതിഷേധം നടന്നത്. ഇതിനിടെയാണ് സിജെഎമ്മിനെതിരെ അസഭ്യവർഷം നടത്തിയത്. 2013-ൽ ക്രിമിനൽ കേസിൽ ശിക്ഷ കിട്ടിയ പ്രതി വ്യാജമായി കരമടച്ച രസീതുണ്ടാക്കി കോടതിയിൽ നിന്ന് ജാമ്യം നേടിയ സംഭവത്തിൽ നവാബിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
സിജെഎം കോടതിയിലെ ശിരസ്തദാറുടെ പരാതിയിലായിരുന്നു ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കേസ്. പ്രതി ഹാജരാക്കിയ കരമടച്ച രസീത് വ്യാജമായതിന് അഭിഭാഷകനെതിരെ കേസെടുത്ത നടപടി തെറ്റാണെന്ന് ആരോപിച്ചായിരുന്നു വനിതയായ സിജെഎമ്മിനെതിരായ അഭിഭാഷകരുടെ പ്രതിഷേധം. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയും പ്രതിഷേധക്കാരിൽ ഉൾപ്പെടുന്നു. അഭിഭാഷകരായ സോജൻ പവിയാനിയോസ്, ബെന്നി കുര്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇരുന്നൂറോളം പേർ പ്രതിഷേധിച്ചത്.