
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് അധ്യാപക തസ്തികയിൽ പട്ടികജാതി പട്ടികവർഗ്ഗ അധ്യാപകരുടെ എണ്ണം നാമമാത്രം. 90307 അധ്യാപകരിൽ വെറും 884 പേർ മാത്രമാണ് ദളിത് വിഭാഗങ്ങളിൽ നിന്നുമുള്ളത്. വിവരാവകാശം വഴി ലഭിച്ച രേഖകളിൽ ആണ് ഈ കണക്കുകകൾ വ്യക്തമാകുന്നത്.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുമുള്ള അധ്യാപകർ ഒരു ശതമാനത്തിലും താഴെ ആണെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. സംസ്ഥാനത്ത് ആകെ എയ്ഡഡ് സ്കൂൾ അധ്യാപകർ 90307 ആണുള്ളത്. അതിൽ എസ് സി വിഭാഗത്തിൽ 808 അധ്യാപകരാണുള്ളത്. അതായത് 0.89 ശതമാനം മാത്രം. എസ് ടി വിഭാഗം എടുത്താൽ ഈ സംഖ്യ ഇനിയും കുറയുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 76 പേർക്ക് മാത്രമാണ് അധ്യാപക നിയമനം ലഭിച്ചത്.
സ്റ്റേറ്റ് സബ് ഓർഡിനേറ്റ് സർവീസ് ചട്ടം പ്രകാരം സർക്കാർ സ്ഥാപനങ്ങളിൽ പട്ടിക ജാതി, പട്ടിക വിഭാഗത്തിന് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. എന്നാൽ എയ്ഡഡ് മേഖലയിൽ ഈ സംവിധാനം ഇല്ലാത്തതിനാൽ സംവരണം അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണമുണ്ട്. ഒപ്പം സംസ്ഥാനത്ത് എയിഡഡ് മേഖലയിലെ നിയമനം പിഎസ്സിക്ക് വിടണം എന്ന ആവശ്യവും ഉയരുന്നുണ്ട്.