പെരുങ്കടവിള സഹകരണ സംഘത്തിൽ ചിട്ടിയുടെ മറവിലും തട്ടിപ്പ്; 4.76 കോടി രൂപ കാണാനില്ല

സെക്രട്ടറിയുടെ ഇടപാടുകളിൽ സുതാര്യത ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
പെരുങ്കടവിള സഹകരണ സംഘത്തിൽ ചിട്ടിയുടെ മറവിലും തട്ടിപ്പ്; 4.76 കോടി രൂപ കാണാനില്ല

തിരുവനന്തപുരം: കോൺഗ്രസ് നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ പെരുങ്കടവിള സഹകരണ സംഘത്തിൽ ചിട്ടിയുടെ മറവിലും തട്ടിപ്പ്. ചിട്ടി അക്കൗണ്ടിലെ 4.76 കോടി രൂപ കാണാനില്ല. സഹകരണ സംഘം സെക്രട്ടറിയുടെ മാതാവിനും മകൾക്കും ഈടില്ലാതെ ലക്ഷങ്ങൾ നൽകി. സെക്രട്ടറിയുടെ ഇടപാടുകളിൽ സുതാര്യത ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രസിഡന്റ് ജി അജയകുമാറിന്റെ തട്ടിപ്പിന് ഒത്താശ ചെയ്ത് സെക്രട്ടറിയാണ്.

സഹകരണ ചട്ടങ്ങൾ കാറ്റിൽപ്പറത്തി കോൺഗ്രസ് പ്രാദേശിക നേതാവ് കൂടിയായ പ്രസിഡണ്ട് ജി അജയകുമാറും സെക്രട്ടറിയും കോടികൾ വെട്ടിച്ചെന്ന് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തന പരിധിയാക്കി 2016ൽ പ്രവർത്തനം തുടങ്ങിയതാണ് പെരുങ്കടവിള സോഷ്യൽ വെൽഫെയർ സഹകരണ സംഘം.

ഉമ്മൻചാണ്ടി സർക്കാറിന്റെ അവസാനകാലത്ത് തുടങ്ങിയ സഹകരണ സംഘത്തിൽ അഞ്ചു വർഷത്തിനുള്ളിൽ നടന്നത് 5,72,21,314 രൂപയുടെ തട്ടിപ്പാണ്. സംഘത്തിൽ അനധികൃത നിയമനങ്ങൾ നടത്തിയതായും സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ, നിയമം 65 പ്രകാരം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സഹകരണ രജിസ്ട്രാറുടെ സർക്കുലർ ലംഘിച്ച് നിക്ഷേപങ്ങൾക്ക് വൻ തുക പലിശ നൽകി സംഘത്തിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തി. പ്രസിഡണ്ടും സെക്രട്ടറിയും തോളോട് തോൾ ചേർന്ന് പണം അപഹരിച്ചെന്നും അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഊരും പേരുമില്ലാത്ത അക്കൗണ്ടുകളിലൂടെ സെക്രട്ടറിയുടെ സഹായത്തോടെ പ്രസിഡണ്ട് മറിച്ചത് ലക്ഷങ്ങളാണ്. നിക്ഷേപകരുടെ വിവരങ്ങളോ തിരിച്ചറിയൽ രേഖകളോ ഇല്ലാതെ അക്കൗണ്ട് തുറന്നാണ് തട്ടിപ്പ്. എൽ & വി രജിസ്ട്രേഷൻ, എഫ് & എ അസോസിയേറ്റ്, സിഎസ്ഐ മാനേജർ തുടങ്ങിയ പല പേരുകളിലാണ് വ്യാജ അക്കൗണ്ടുകൾ. നാല് അക്കൗണ്ടുകളിലൂടെ മാത്രം 2161497 രൂപ പ്രസിഡണ്ടും സെക്രട്ടറിയും അപഹരിച്ചെന്നാണ് അസിസ്റ്റൻറ് രജിസ്ട്രാറുടെ കണ്ടെത്തൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com