ഐസിയു പീഡന കേസ്: പ്രതി ശശീന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും

മാര്‍ച്ച് 18-നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയവെ യുവതി പീഡിപ്പിക്കപ്പെട്ടത്
ഐസിയു പീഡന കേസ്: പ്രതി ശശീന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും

കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡന കേസിൽ പ്രതി എം എം ശശീന്ദ്രനെതിരെ കൂടുതൽ നടപടിയുണ്ടാകും. അതിജീവിതയുടെ പരാതി സംബന്ധിച്ച മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ശശീന്ദ്രൻ നിലവിൽ സസ്പെൻഷനിലാണ്. ശശീന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്നാണ് ആരോഗ്യവകുപ്പിൽ നിന്നറിയുന്നത്. തൈറോയിഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവിൽ നിരീക്ഷണത്തിലായിരുന്ന അതിജീവിതയെ അറ്റൻഡറായിരുന്ന ശശീന്ദ്രൻ പീഡിപ്പിച്ചുവെന്നാണ് പരാതി.

മാര്‍ച്ച് 18-നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയവെ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല. നീതി വൈകിപ്പിക്കുകയാണെന്നാണ് അതിജീവിത പറയുന്നത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനായി മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരുന്നത്.

ശശീന്ദ്രനെതിരെയും മൊഴിമാറ്റാന്‍ യുവതിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാര്‍ക്ക് എതിരെയും പൊലീസ് നേരത്തേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞിരുന്നു.

ഇതിനിടെ അന്വേഷണം അട്ടിമറിച്ചുവെന്നാരോപിച്ച് ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയ്‌ക്കെതിരെ അതിജീവിത പരാതി നല്‍കിയിരുന്നു. വൈദ്യപരിശോധന നടത്തിയ കെ വി പ്രീത ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവന്‍ രേഖപ്പടുത്തിയില്ലെന്നുമായിരുന്നു അതിജീവിതയുടെ പരാതി. കെ വി പ്രീതയുടെ ഉള്‍പ്പടെ മൊഴി അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും രേഖപ്പടുത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com