'ബിജെപിക്കാരെ കാണുമ്പോഴുള്ള അസ്വസ്ഥതയാണോ കെ മുരളീധരന്'; മറുപടിയുമായി വി മുരളീധരന്‍

വി മുരളീധരന്‍ കേന്ദ്രമന്ത്രിയെന്ന മാന്യത കാണിക്കാറില്ലെന്നായിരുന്നു കെ മുരളീധരന്റെ വിമര്‍ശനം
'ബിജെപിക്കാരെ കാണുമ്പോഴുള്ള അസ്വസ്ഥതയാണോ കെ മുരളീധരന്'; മറുപടിയുമായി വി മുരളീധരന്‍

തിരുവനന്തപുരം: രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയുമായി ബന്ധപ്പെടുത്തി ഉയര്‍ത്തിയ ആരോപണങ്ങളില്‍ കോണ്‍ഗ്രസ് എംപി കെ മുരളീധരന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ക്ഷണം കിട്ടിയവരാണ് വന്ദേഭാരതില്‍ യാത്ര ചെയ്തത്. എംപിമാരുടെ പാസ് ബിജെപി പ്രവര്‍ത്തകര്‍ക്കും ലഭിച്ചുവെന്നതാണ് കെ മുരളീധരന്റെ പരിഭവം. ബിജെപിക്കാരെ കാണുമ്പോഴുള്ള അസ്വസ്ഥതയാണോ കെ മുരളീധരന് എന്നും വി മുരളീധരന്‍ ചോദിച്ചു.

'ജനാധിപത്യത്തില്‍ ജനങ്ങളുടെ സേവകരാണ് എംപിമാര്‍. സാധാരണക്കാരുടെ കൂടെ യാത്ര ചെയ്യാനാണ് നമ്മളെല്ലാവരും ആഗ്രഹിക്കേണ്ടത്. വി മുരളീധരന് അല്ല, മറിച്ച് വന്ദേഭാരതിനാണ് സ്വീകരണം നല്‍കിയത്.' എന്നും വി മുരളീധരന്‍ പറഞ്ഞു. നാടിന്റെ പുരോഗതിയില്‍ സന്തോഷമുള്ളവര്‍ ട്രെയിന്‍ യാത്ര ചെയ്തു. മറുപടി അര്‍ഹിക്കുന്ന ഒരു പ്രതികരണവും കെ മുരളീധരന്‍ നടത്തിയിട്ടില്ലെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

വി മുരളീധരന്‍ കേന്ദ്രമന്ത്രിയെന്ന മാന്യത കാണിക്കാറില്ലെന്നായിരുന്നു കെ മുരളീധരന്റെ വിമര്‍ശനം. വന്ദേഭാരത് യാത്രയില്‍ ബിജെപി തരംതാണ രാഷ്ട്രീയമാണ് കളിച്ചത്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തറക്കളിയാണ് ബിജെപി കളിച്ചത്. ബിജെപി ഓഫീസില്‍ കയറിയത് പോലെയാണ് തോന്നിയത്. സത്യത്തില്‍ കയറേണ്ടെന്ന് തോന്നിയെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

'വി മുരളീധരന് വേണ്ടി പലയിടങ്ങളിലും 10 മിനിറ്റ് പിടിച്ചിട്ടു. ട്രെയിനില്‍ കൊടിയും പിടിച്ച് ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഉദ്ഘാടന യാത്ര മറ്റുട്രെയിനുകളെ വൈകിപ്പിച്ചു. വേണാട് എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകിപ്പിച്ചു. വി മുരളീധരനാണ് ഇതിനെല്ലാം നേതൃത്വം നല്‍കിയത്. സാധാരണ തിരശ്ശീലക്ക് പിന്നിലായിരിക്കും. എന്നാല്‍ ഇവിടെ മുന്‍നിരയില്‍ നിന്നാണ് എല്ലാത്തിനും നേതൃത്വം നല്‍കിയത്. എന്തിനാണ് ബിജെപി ഇങ്ങനെയൊരു മാമാങ്കം നടത്തുന്നത്, ഇതുകൊണ്ട് വല്ല പ്രയോജനവും ലഭിക്കുമോ?' എന്നും കെ മുരളീധരന്‍ ചോദിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com