'പനിയാണ്, നാളെ പ്രതികരിക്കാം'; ഐസിയു പീഡന കേസിൽ മന്ത്രി വീണാ ജോർജ്

പ്രതികരണം നാളെ തലസ്ഥാനത്ത് നടത്തുമെന്ന് മന്ത്രി പറഞ്ഞു

dot image

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡന കേസിൽ ഗൈനക്കോളജി ഡോക്ടർ കെ വി പ്രീതയുടെ മൊഴിയിൽ പ്രതികരിക്കാതെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തനിക്ക് കടുത്ത പനിയാണെന്നും വിഷയത്തിൽ പ്രതികരണം നാളെ തലസ്ഥാനത്ത് നടത്തുമെന്നും മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിൽ വ്യക്തമാക്കി.

കേസിൽ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണ്. സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്നാണ് ഡോക്ടറുടെ മൊഴി. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയുടെ മൊഴി പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചിട്ടുണ്ട്.

പീഡനം സംബന്ധിച്ച് താൻ ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നാണ് ഡോക്ടർ കെ വി പ്രീത പറയുന്നത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകൾ കണ്ടില്ലെന്നതാണ് ഇതിന് ഡോക്ടർ നൽകുന്ന വിശദീകരണം. സ്വകാര്യ ഭാഗങ്ങളിൽ രക്തസ്രാവമോ പരിക്കുകളോ ഇല്ലാത്തതിനാൽ സാംപിൾ ശേഖരിച്ചില്ലെന്നാണ് ഡോക്ടറുടെ മൊഴി. ഐസിയുവിൽ വച്ച് താൻ പീഡിപ്പിക്കപ്പെട്ടെന്ന അതിജീവിതയുടെ ആരോപണം സംബന്ധിച്ച് മെഡിക്കൽ പരിശോധന നടത്തിയത് ഡോ. കെ വി പ്രീതയാണ്. ഇവർ അന്വേഷണം അട്ടിമറിയ്ക്കാൻ ശ്രമിച്ചതായി അതിജീവിത ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരം.

കഴിഞ്ഞ ദിവസമാണ് ഡോക്ടർ പ്രീതയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. ലൈംഗിക അതിക്രമം നേരിട്ടതിന് ശേഷം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻ്റെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിൽ തന്റെ മൊഴി ഡോക്ടർ തെറ്റായി രേഖപ്പെടുത്തി എന്നാണ് അതിജീവിത പൊലീസിന് നൽകിയ പരാതി.

മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോൾ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റൻഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. നീതി വൈകിപ്പിക്കുകയാണെന്നാണ് അതിജീവിത പറയുന്നത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ശശീന്ദ്രനെതിരെയും മൊഴിമാറ്റാൻ യുവതിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാർക്ക് എതിരെയും പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us