താനൂർ കസ്റ്റഡി കൊലപാതകം: ആരുടെ ഗൂഢാലോചന?, വെളിപ്പെടുത്തലുമായി എസ്ഐ

താമിര്‍ ജിഫ്രി അടങ്ങുന്ന പന്ത്രണ്ട് അംഗസംഘത്തെ പിടികൂടുന്നത് എസ് പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘം
താനൂർ കസ്റ്റഡി കൊലപാതകം: ആരുടെ ഗൂഢാലോചന?, വെളിപ്പെടുത്തലുമായി എസ്ഐ

മലപ്പുറം: താനൂര്‍ കൊലപാതകക്കേസില്‍ താന്‍ നിരപരാധിയാണെന്ന് താനൂര്‍ എസ് ഐ കൃഷ്ണലാല്‍. താമിര്‍ ജിഫ്രി അടങ്ങുന്ന പന്ത്രണ്ട് അംഗസംഘത്തെ പിടികൂടുന്നത് എസ് പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘമാണെന്നും ഇവർക്ക് അറസ്റ്റ് രേഖപ്പെടുത്തുന്നതിന് നിയമപരമായ അവകാശമില്ലാത്തതിനാൽ താൻ ഈ കേസിൽ എത്തിപ്പെടുകയായിരുന്നുവെന്നും എസ് ഐ കൃഷ്ണലാൽ റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തി. നിലവിൽ കേസിൽ പ്രതിയായി സസ്പെൻഷനിലാണ് എസ് ഐ കൃഷ്ണലാൽ. എംഡിഎംഎ പിടിച്ചത് ഉന്നത ഉദ്യോഗസ്ഥർ നേരത്തെയറിഞ്ഞിരുന്നു. താൻ പിന്നീടാണ് അറിഞ്ഞതെന്നും എസ്ഐ പറഞ്ഞു.

പ്രതികൾ 12 പേരെന്നാണ് ഡിവൈഎസ്പി വിളിച്ചുപറഞ്ഞത്. അത്രയും ഫോഴ്സ് സ്റ്റേഷനിൽ ഇല്ലെന്ന് പറഞ്ഞതോടെ അഞ്ച് പേരെയാണ് സ്റ്റേഷനിലേക്ക് അയക്കുന്നതെന്ന് അറിയിച്ചു. അങ്ങനെ പ്രതികളുടെ എണ്ണം അഞ്ചായി. അഞ്ച് പ്രതികളെയും ഒരു കാറുമാണ് സ്റ്റേഷനിൽ എത്തിച്ചത്. പുലർച്ചെ 1.40നാണ് പ്രതികളെ സ്റ്റേഷനിൽ എത്തിച്ചത്. താമിർ ജിഫ്രിയെ റെസ്റ്റ് റൂമിൽ കട്ടിലിൽ കിടത്തി. നാല് പേരെ പരസ്പരം വിലങ്ങണിയിച്ചിരുന്നു. പെട്ടന്ന് എഫ്ഐആർ ഇടേണ്ടതിനാൽ മെഡിക്കൽ എടുത്തില്ല. എവിടെ നിന്ന് പിടിച്ചുവെന്ന് ഡാൻസാഫ് വെളിപ്പെടുത്തിയില്ലെന്നും എസ്ഐ പറഞ്ഞു. തന്റെ പ്രസൻസിൽ അല്ല അവർ ഡിറ്റൻഷൻ ചെയ്തത്. തന്റെ പ്രസൻസിലാണ് ഡിറ്റൻഷൻ ചെയ്യേണ്ടത്. പിടിച്ച് വെക്കാനേ അവർക്ക് അധികാരമുള്ളൂ. ഒരു എംഡിഎംഎ കേസ് ഡാൻസാഫ് പിടിച്ചാൽ അത് കയ്യിൽ വെച്ച് എസ്ഐയെ വിളിച്ച് വരുത്തണം. എസ്ഐക്കോ മുകളിൽ ഉള്ളവർക്കോ മാത്രമേ ഇത് പിടിക്കാനുള്ള അധികാരമുളളൂ.

ഡാൻസാഫ് സംഘം പിടികൂടുന്നവരെ ക്വാട്ടേഴ്സിൽ കൊണ്ടുവരാറുണ്ട്. സർക്കാർ ഭൂമിയിലുള്ള പൊലീസിൻറെ കെട്ടിടമാണിത്. ഫാമിലിക്ക് താമസിക്കാനൊന്നും കൊടുക്കാറില്ല. പൊലീസ് പിടിക്കുന്ന ഒരുപാട് വണ്ടികൾ അവിടെ കൊണ്ടിട്ടിട്ടുണ്ട്. ഒരാളെ അതിനകത്ത് നിന്ന് അടിച്ചാൽ പുറത്താരും കേൾക്കില്ല. ഡാൻസാഫ് ടീമാണ് ഇവിടെ താമസിക്കുന്നത്. അവർക്കാണ് ആ കെട്ടിടം കൊടുത്തിരിക്കുന്നത്. താമസം ലീഗലാണോ ഇല്ലീഗലാണോ എന്ന് അറിയില്ല. ഡാൻസാഫിലെ ആൽബിൻ സ്ഥിരമായി അവിടെയാണ് താമസിക്കുന്നത് എന്ന് അറിയാം. താനൂർ സ്റ്റേഷൻ ലിമിറ്റിൽ തന്നെയാണ്, രക്തക്കറ കണ്ടതിനെ തുടർന്ന് സീൽ ചെയ്ത ഈ ക്വാർട്ടേഴ്സ് ഉള്ളത്.

എസ്എച്ച്ഒ ഷഹൻഷാ ഐപിഎസ് ആണ് ഡിറ്റൻഷന്റെ കാര്യം ആദ്യം വിളിച്ച് പറയുന്നത്. പിന്നീട് താനൂർ സ്റ്റേഷൻ ഐപിയായ സിഐ ജീവൻ ജോർജ് വിളിച്ച് ഡിറ്റൻഷൻ്റെ കാര്യങ്ങൾ അറിയിച്ചു. 12 പേരെ പിടികൂടിയതായി അറിയിച്ചത് ഡിവൈഎസ്പി ബെന്നിയാണ്. അദ്ദേഹത്തോട് ഇത്രയും പേരെ ഉൾക്കൊള്ളിക്കാൻ സ്റ്റേഷനിൽ സൌകര്യമില്ലെന്ന് താൻ പറഞ്ഞു. 'ഈ രാത്രി 12 പേരെ കൊണ്ട് വന്നാൽ നേരം വെളുത്താലും തീരില്ല. നമ്മുടെ സാധനം കൈവിട്ട് പോകും എന്ന് ഞാൻ പറഞ്ഞു'. പിന്നീട് ഐപി ജീവൻ ജോർജ് വിളിച്ച് ഡിവൈഎസ്പിയോട് പറഞ്ഞ് അഞ്ച് പേരായി ചുരുക്കിയെന്ന് അറിയിച്ചു.

'സാർ എന്നോട് പറഞ്ഞത് അവർ എനിക്ക് ഡിറ്റന്‍ഷന്‍ ചെയ്ത് തരും. എൻറെ താനൂർ സ്റ്റേഷൻ്റെ അടുത്ത് വെച്ച് ഇത് പിടിച്ചെടുക്കും. അപ്പോൾ ഞാൻ ചെല്ലുക, കേസെടുക്കുക. പൊതുവേ ഡാൻസഫ് ടീമുകാരുടെ നടപടി ക്രമങ്ങളിൽ പുറത്തറിയിക്കില്ല. നമുക്ക് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ എന്ന് പറഞ്ഞ് നമ്മൾ എടുക്കും. ഡാൻസാഫ് ടീമിനെ കോടതിയിൽ സാക്ഷിയാക്കിയാൽ കേസ് പൊളിക്കും. അതുകൊണ്ടാണ് കുടുതലും ഡാൻസാഫുകാരുടെ പേര് കാണിക്കാത്തത്. പിന്നെ അവരുടെ പേര് കാണിച്ചാൽ എസ് പി നമ്മളെ വഴക്കും പറയും' - കൃഷ്ണലാൽ പറഞ്ഞു.

വൈകിട്ട് 7.14 ന് താൻ ജിനേഷിനെ വിളിച്ചു. ഡിറ്റൻഷൻ ചെയ്യാൻ പോകുന്നതേയുള്ളൂവെന്നാണ് ജിനേഷ് അറിയിച്ചത്. ഡാൻസാഫ് എവിടെ നിന്ന് പിടിച്ചുവെന്ന് അറിയില്ല, പറയാറില്ല, ചോദിക്കാറുമില്ല. സ്റ്റേഷൻ ലിമിറ്റിൽ നിന്ന് പിടിക്കുന്നു എന്നാണ് വിശ്വാസം. ഡിറ്റൻഷന് പോയെന്ന് മാത്രമേ അറിയൂ. എവിടെയാണ് പോയതെന്നോ എന്താണെന്നോ അറിയില്ല. അവർ പിടിച്ച, ഡിവൈഎസ്പി പറയുന്ന സാധനങ്ങൾ തങ്ങൾ കാണാതെയാണ് കൊണ്ടുവന്നത്. ഇതിനിടയ്ക്ക് ജീവൻ ജോർജ് ക്വാട്ടേഴ്സിൽ പോയി പ്രതികളെ കണ്ടിരുന്നു എന്ന കാര്യം താനറിഞ്ഞു. ഒരു ഓഫീസർ ക്വാർട്ടേഴ്സിൽ വന്ന് കണ്ടു എന്ന് താമിർ ജിഫ്രിക്കൊപ്പമുള്ളവർ പറഞ്ഞത് ഐപി ജീവൻ ജോർജിനെക്കുറിച്ചായിരിക്കാം. ഡാൻസാഫിലെ ജിനേഷ് പറഞ്ഞത് ജീവൻ ജോർജ് വന്ന് കണ്ടു എന്നാണെന്നും എസ് ഐ പറഞ്ഞു.

ജീനേഷ് വിളിച്ചു പറഞ്ഞത് പ്രകാരം 12.08 ന് സ്റ്റേഷനിൽ നിന്നിറങ്ങി, ദേവദാർ പാലത്തിന് സമീപത്തെത്തി. അവിടെ വെള്ള സ്വിഫ്റ്റും ചുവപ്പ് നിറമുള്ള ടാറ്റ നെക്സണുമുണ്ടായിരുന്നു. പ്രതികൾ കാറിലിരിക്കുകയായിരുന്നു. മൻസൂർ എന്നയാളാണ് കാറിന്റെ മുമ്പിലിരുന്നത്. നാല് പേർ പുറകിലിരിക്കുകയായിരുന്നു. താമിർ ജിഫ്രി രണ്ടാമതായും ഇരുന്നു. ഇവരുടെ കയ്യിൽ വിലങ്ങുവച്ചിരുന്നു. താമിർ ജിഫ്രി അസാധാരണമായി പെരുമാറുന്നതായി കണ്ട് ചോദിച്ചപ്പോൾ എംഡിഎംഎ ഉപയോഗിച്ചിട്ടുണ്ടെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. അതിനാൽ താൻ അടിച്ചില്ലെന്നും കൃഷ്ണലാൽ പറഞ്ഞു.

തിരൂരങ്ങാടി ഐപി ദേഹപരിശോധനയ്ക്കായി എത്തി. ഡിവൈഎഫ്ഐയുടെ മേഖലാ പദയാത്രയ്ക്ക് വേണ്ടി ഡെക്കറേഷൻ ചെയ്യുന്ന രണ്ടുപേർ അവിടെയുണ്ടായിരുന്നു; മുഹമ്മദ് സനദ്, വിശാഖ്. ഇവരെ ഡിറ്റൻഷന് സാക്ഷികളാക്കി. താമിറിനെയാണ് ആദ്യം പരിശോധിച്ചത്. കൈമടക്കിൽ നിന്ന് ഒരു പൊതി കിട്ടി. വെള്ളയിൽ ചുവപ്പും നീലയും വരയുള്ള ഷർട്ടായിരുന്നു താമിർ ധരിച്ചത്. തൂക്കി നോക്കിയപ്പോൾ നാല് ഗ്രാമിൽ അധികമുണ്ടെന്ന് വ്യക്തമായി. അഞ്ച് പായ്ക്കറ്റാണ് ലഭിച്ചത്. കവറിന്റെ തൂക്കമൊഴിച്ച് എല്ലാം കൂടി 18.14 ഗ്രാം ആണ് ആകെ കിട്ടിയത്. പുലർച്ചെ 1.40 ന് റിപ്പോർട്ട് എഴുതി തീർന്നു. കാറിലും ജീപ്പിലുമായി പുലർച്ചെ ഒന്നേമുക്കാലോടെ സ്റ്റേഷനിലെത്തി.

താമിർഡ ജിഫ്രിക്ക് ഷിവറിംഗ് ഉണ്ടായിരുന്നു. ഡാൻസാഫിലെ ആൽബിനും ലിബിനും ചേർന്ന് ജിഫ്രിയെ മുകളിലേക്ക് കൊണ്ടുവന്നു. ഉറങ്ങിയാൽ മാറുമെന്ന് കരുതി റെസ്റ്റിംഗ് റൂമിൽ മുകളിൽ കട്ടിലിൽ കിടത്തി. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡിലേയാകാതിരിക്കാൻ വേണ്ടിയാണ് മെഡിക്കലെടുക്കാതിരുന്നതെന്ന് കൃഷ്ണലാൽ പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയാൽ കോടതിയിലടക്കം വിശദീകരിക്കേണ്ടിവരുമെന്നും കൃഷ്ണലാൽ പറഞ്ഞു. ''ഇവൻ എംഡിഎംഎ വിഴുങ്ങിയിരുന്നു എന്ന് അറിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഞാനിവനെ സ്റ്റേഷനിൽ കൊണ്ട് കയറ്റില്ല. ഞാൻ നേരെ ഹോസ്പിറ്റലിൽ കൊണ്ടുപോയേനെ. ഇവനും പറഞ്ഞില്ല, അവരാരും പറഞ്ഞില്ല..'' - കൃഷ്ണലാൽ വ്യക്തമാക്കി.

താമിർ കിടന്ന് ഷോ കാണിക്കും അത് വലിയ കാര്യം ആക്കണ്ടെന്നും ഹലൂസിനേഷൻ ആണെന്നും റെസ്റ്റ് റൂമിൽ നിന്ന് പോകും മുമ്പ് താൻ കാവലിരുന്ന ആശിഷ് സ്റ്റീഫനോട് പറഞ്ഞിരുന്നു. പലതവണ താമിർ ഷോ കാണിക്കുന്നുവെന്ന് പറഞ്ഞപ്പോഴും എംഡിഎംഎ ഉപയോഗിച്ചതിന്റേതാകമെന്ന് കരുതി വലിയ കാര്യമാക്കേണ്ടതില്ലെന്ന് താൻ പറഞ്ഞു. ഏകദേശം പുലർച്ചെ 3.45 ഓടെ താമിർ ജിഫ്രിയുടെ വായിൽ നിന്ന് നുരയും പതയും വന്നു. ചെന്ന് നോക്കുമ്പോൾ വെട്ടി വിറയ്ക്കുന്നു. അപ്പോഴേക്കും നാലുമണിയായി. സ്റ്റേഷനിൽ വണ്ടിയുണ്ടായിരുന്നില്ല. 15 മിനുട്ടിനകം വണ്ടിയെത്തി. താമിർ ജിഫ്രിയെ ചുമന്ന് കൊണ്ടുവന്നു. ഇതിനിടെ മുണ്ട് ഊരി തറയിൽ വീണു. പെട്ടന്ന് എത്തിക്കാനായി ശ്രമിക്കുകയായിരുന്നതിനാൽ മുണ്ടെടുക്കാൻ നിന്നില്ല. ചുവന്ന അടിവസ്ത്രം ഉണ്ടായിരുന്നു. ഇതെല്ലാം കണ്ട് താമിറിനൊപ്പമുള്ളവർ കരച്ചിലായിരുന്നു. ആരെങ്കിലും അടിച്ചോ എന്ന് ചോദിച്ചപ്പോൾ ചേളാരിയിൽ നിന്ന് അടികിട്ടിയെന്ന് അവർ പറഞ്ഞു. അപ്പോഴാണ് ഇവരെ പിടികൂടിയത് ചേളാരിയിൽ നിന്നാണെന്ന് താൻ അറിയുന്നത്. ഇത് കേട്ടതോടെ ആകെ ഭയന്നുവെന്നും കൃഷ്ണലാൽ പറഞ്ഞു.

താമിറിനെ തല്ലിയത് ഡാൻസാഫിലെ ജീനേഷും സംഘവുമാണെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. താമിർ മരിച്ചാൽ ഉത്തരവാദികൾ അവരാണെന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. താമിറിനെ ആശുപത്രിയിൽ കൊണ്ടുപോയെന്നും സീരിയസാണെന്നും 4.24 ഓടെ ഡിവൈഎസ്പിയെ വിളിച്ച് അറിയിച്ചു. അപ്പോൾ എഫ്ഐആറിന്റെ കാര്യങ്ങൾ നോക്കാനാണ് അദ്ദേഹം തന്നോട് പറഞ്ഞത്. 4.40 ആയപ്പോഴേക്കും താമിർ ജിഫ്രി മരിച്ചുവെന്ന വിവരം ആശുപത്രിയിൽ നിന്ന് ലഭിച്ചു. ഇതോടെ താനും ഒപ്പമുണ്ടായിരുന്നവരും വല്ലാതെ ഭയന്നു. അഞ്ച് മണിയോടെ ജീവൻ ജോർജ് സ്റ്റേഷനിലെത്തി. താമിറിനൊപ്പം പിടികൂടിയവരോട് സ്റ്റേഷനിൽ ആരെങ്കിലും മർദ്ദിച്ചോ എന്ന് ഐപി ജീവൻ ജോർജ് ചോദിച്ചപ്പോൾ ഇല്ലെന്ന് അവർ പറഞ്ഞു. എന്നാൽ ചേളാരിയിൽ നിന്ന് ഉച്ചയ്ക്ക് പിടികൂടിയതാണെന്നും സ്ക്വാഡ് മർദ്ദിച്ചുവെന്നും പറഞ്ഞു. ഇതിന്റെ എല്ലാം ദൃശ്യങ്ങൾ സ്റ്റേഷനിലെ സിസിടിവിയിലുണ്ട്. സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ വിവരാവകാശം നൽകിയിട്ടുണ്ടെന്നും അത് ലഭിച്ചാലെ തന്റെ നിരപരാധിത്തം തെളിയിക്കാനാകൂ എന്നും സസ്പെൻഷനിലായ എസ്ഐ കൃഷ്ണലാൽ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com