ഫിഫയ്ക്ക് പിന്നാലെ റഷ്യൻ താരങ്ങൾക്ക് വിലക്കുമായി ഒളിംപിക് കമ്മിറ്റി
ഇതോടെ ഖത്തർ ലോകകപ്പിൽ റഷ്യ കളിക്കാനുള്ള സാധ്യത ഇല്ലാതായി
28 Feb 2022 8:08 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുക്രൈനിലെ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ കടുത്ത നടപടികളുമായി കായികലോകം. രാജ്യാന്തര ഫുട്ബോൾ കമ്മിറ്റി ഫിഫയും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും റഷ്യൻ കായിക താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. നേരത്തെ റഷ്യൻ ഫുട്ബോൾ ഫെഡറേഷനെ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും ഫിഫ വിലക്കേർപ്പെടുത്തിയെന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഇനിയൊരു തീരുമാനം വരുന്നതുവരെ റഷ്യൻ ദേശീയ ടീമിന് വിലക്കേർപ്പെടുത്താനാണ് ഫിഫയുടെ നീക്കം.
പുതിയ നീക്കത്തിന്റെ ഭാഗമായി ഫിഫ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനുമായി(യുവേഫ) വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. നേരത്തെ ഇക്കാര്യത്തിൽ ഫിഫയുടെ നിലപാട് റഷ്യയ്ക്ക് ഭാഗികമായി അനുകൂലമായിരുന്നു. ലോകകപ്പ് പ്ലേ ഓഫ് അടക്കമുള്ള മത്സരങ്ങൾ കളിക്കാം. പക്ഷെ റഷ്യയുടെ ജേഴ്സിയോ ദേശീയ ഗാനമോ ഉപയോഗിക്കാൻ പാടില്ല എന്നായിരുന്നു മുന്നോട്ടുവെച്ച നിബന്ധന.
എന്നാൽ ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നതോടെയാണ് ഫിഫ റഷ്യക്ക് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. ഇതോടെ ഖത്തർ ലോകകപ്പിൽ റഷ്യ കളിക്കാനുള്ള സാധ്യത ഇല്ലാതായി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പ്ലേ ഓഫിൽ എത്തിയിട്ടുള്ള ടീമാണ് റഷ്യ. പോളണ്ടുമായാണ് പ്ലേ ഓഫിൽ റഷ്യക്ക് മത്സരിക്കാനുള്ളത്. എന്നാൽ റഷ്യയുമായി കളിക്കാൻ തയ്യാറല്ലെന്ന് പോളണ്ട് വ്യക്തമാക്കിയിരുന്നു.കൂടാതെ യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, ഈ വർഷം നടക്കേണ്ട വനിതാ യൂറോ കപ്പ് എന്നിവയിലും റഷ്യയെ പങ്കെടുപ്പിക്കില്ല.
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐ.ഒ.സി)യും റഷ്യൻ കായികതാരങ്ങൾക്ക് വിലക്കേർപ്പെടുത്തി. റഷ്യയുടെ സഖ്യരാജ്യമായ ബെലറൂസ് കായികതാരങ്ങളെയും മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കാൻ ഐ.ഒ.സി നിർദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കായിക ഫെഡറേഷനുകൾക്കാണ് ഐ.ഒ.സിയുടെ നിർദേശം. ഏറെനേരം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ഒളിംപിക്സ് നിർവാഹക സമിതി വിശദമായ വാർത്താകുറിപ്പ് പുറത്തിറക്കിയത്. മത്സരങ്ങളിലേക്ക് റഷ്യൻ, ബെലറൂസിയൻ താരങ്ങളെ തങ്ങളുടെ രാജ്യങ്ങളുടെ ബാനറിൽ പങ്കെടുക്കാൻ അനുവദിക്കരുത്. പകരം ദേശീയ ചിഹ്നങ്ങളോ നിറമോ കൊടിയോ ദേശീയഗാനമോ ഒന്നുമില്ലാതെ നിഷ്പക്ഷതാരങ്ങളായി പങ്കെടുക്കാമെന്നും വാർത്താകുറിപ്പിൽ സൂചിപ്പിക്കുന്നു.
Story highlights: Olympic committee and FIFA bans Russian athletes